‘ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി കുറയ്‌ക്കേണ്ടതില്ല’; ശുപാര്‍ശയുമായി നിയമകമ്മീഷന്‍

ഡല്‍ഹി: കുട്ടികളുടെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള സംരക്ഷണ (പോക്‌സോ) നിയമപ്രകാരം രാജ്യത്ത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് അനുമതി നല്‍കുന്ന ഏറ്റവും കുറഞ്ഞ പ്രായം പതിനെട്ടായി നിലനിര്‍ത്താന്‍ നിയമ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. പ്രായ പരിധി 15 ആക്കി കുറയ്ക്കുന്നത് ഉചിതമല്ലെന്നും പ്രായം കുറയ്ക്കുന്നത് ശൈശവ വിവാഹം തടയാനുള്ള നീക്കങ്ങള്‍ക്കും കുട്ടികളെ കടത്തുന്നതിനുമെതിരെ പോരാടുന്നതിനും നിയമപരമായ തിരിച്ചടി ഉണ്ടാക്കുമെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള കമ്മിഷന്‍ കേന്ദ്ര നിയമമന്ത്രാലയത്തിന് രണ്ട് റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ 18 വയസ്സാണ് ലൈംഗിക ബന്ധത്തിനുള്ള നിയമപരമായ പ്രായം. എന്നാല്‍ 16 മുതല്‍ 18 വരെ വരുന്ന കേസുകളുടെ കാര്യത്തില്‍ അതിന്റെ സ്വഭാവം അനുസരിച്ച് കോടതിക്ക് വിവേചനപൂര്‍വം തീരുമാനമെടുക്കാമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു.

കുറ്റകൃത്യം ചെയ്യുന്ന കുട്ടികളെ മുതിര്‍ന്നവരായി പോക്‌സോ നിയമപ്രകാരം കണക്കാക്കുന്നുണ്ട്. ഈ ചട്ടം ജുവൈനൈല്‍ ജസ്റ്റീസ് കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ആക്ടിലും കൊണ്ടുവരണമെന്നും ശുപാര്‍ശ ചെയ്യുന്നു. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഇ-എഫ്‌ഐആറുകളുടെ രജിസ്‌ട്രേഷന്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കാനും നിയമകമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഇതിനായി ഒരു കേന്ദ്രീകൃത ദേശീയ പോര്‍ട്ടല്‍ സ്ഥാപിക്കാനും നിയമകമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top