സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകം; പോലീസുകാരനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം

കണ്ണൂര്‍: തലശ്ശേരിയിലെ സി പി ഐ എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തില്‍ പോലീസുകാരെ ചോദ്യം ചെയ്യുന്നു. കണ്ണവം സ്റ്റേഷനിലെ സി പി ഒ സുരേഷിനെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. സംഭവം നടന്ന ദിവസം പ്രതി ലിജേഷിനെ സുരേഷ് ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ ബന്ധുവെന്ന നിലയിലാണ് വിളിച്ചതെന്നാണ് പോലീസുകാരന്റെ മൊഴി.

അതേസമയം കണ്ണൂര്‍ തലശ്ശേരിയിലെ സി പി ഐ എം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയത് ബി ജെ പി പ്രവര്‍ത്തകരെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ വിരോധത്തെ തുടര്‍ന്ന് കൊലപാതകത്തിനായി ഗൂഢാലോചന നടത്തി. ഗുഢാലോചന കേസില്‍ അറസ്റ്റിലായവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ഗൂഢാലോചന കുറ്റം ചുമത്തി 7 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ നാല് പേരുടെ അറസ്റ്റായിരുന്നു രേഖപ്പെടുത്തിയത്. നഗരസഭാംഗവും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ.ലിജേഷ്, വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായവര്‍.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഹരിദാസ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരനും വെട്ടേറ്റിട്ടുണ്ട്. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുന്‍പാണ് ആക്രമിക്കപ്പെട്ടത്. രക്ഷപ്പെടാന്‍ മതില്‍ ചാടുന്നതിനിടെ വെട്ടി വീഴ്ത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഹരിദാസിന്റെ ഇടതുകാല്‍ അറുത്തു വലിച്ച് എറിഞ്ഞിരുന്നു. ശരീരത്തില്‍ ഇരുപതിലേറെ വെട്ടേറ്റിരുന്നു.

 

Share news
error: Content is protected !!
Scroll to Top