ആന്‍മരിയയുടെ കൊലപാതകം; പ്രതിയായ സഹോദരന്‍ ആല്‍ബിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കാസര്‍ഗോഡ്: ആന്‍ മരിയ കൊലക്കേസില്‍ പ്രതിയായ സഹോദരന്‍ ആല്‍ബിനെ ഇന്ന് കാസര്‍ഗോഡ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇന്നലെ വൈകീട്ടോടെയാണ് ആല്‍ബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.ആല്‍ബിന്‍ ബെന്നിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

വളെരെ ആസൂത്രിതമായാണ് ആല്‍ബിന്‍ കുടുംബത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. കുടുംബ സ്വത്തായ നാലര ഏക്കര്‍ സ്ഥലം കൈക്കലാക്കി വിറ്റ് നാടുവിടാനായിരുന്നു പ്രതിയുടെ പ്ലാന്‍. വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തിയാണ് വീട്ടിലുള്ളവര്‍ക്ക് നല്‍കിയത്. തൊണ്ടവേദനയെന്ന് പറഞ്ഞ് ആല്‍ബിന്‍ ഐസ്‌ക്രീം കഴിച്ചില്ല. ഐസ്‌ക്രീം വേണ്ടെന്ന് പറഞ്ഞ അമ്മയെയും നിര്‍ബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു. അവശനിലയിലായ ആല്‍ബിന്റെ അച്ഛന്‍ ഇപ്പോഴും അപകടാവസ്ഥയില്‍ തുടരുകയാണ്.

ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തുന്നതിന് രണ്ടാഴ്ച മുമ്പ് കോഴിക്കറിയില്‍ വിഷം കലര്‍ത്തിയും കുടുംബത്തിന് നല്‍കിയരുന്നു. എന്നാല്‍ വിഷത്തിന്റെ അളവ് കുറവായതിനാല്‍ അന്ന് ഒന്നും സംഭവിച്ചില്ല.

ഛര്‍ദ്ദിയെ തുടര്‍ന്ന് ചെറുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പച്ച ആന്‍ ഈ മാസം അഞ്ചിനാണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചാണ് മരണം എന്നാണ് ആദ്യം കരുതിയത് എന്നാല്‍ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് എലിവിഷത്തിന്റെ അംശം കണ്ടെത്തിയത്. ഇതിന് പിന്നാലെ പിതാവിനെയും മാതാവിനെയും ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ എലിവിഷത്തിന്റെ സന്നിദ്ധ്യം കണ്ടെത്തി എന്നാല്‍ ആല്‍ബിന്റെ ശരീരത്തില്‍ എലിവിഷമില്ലാത്തതും സംശയത്തിലേക്ക് നയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണമാണ് ആല്‍ബിനിലെത്തിയത്. സുഖജീവിതം ലക്ഷ്യമിട്ട് കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കാനായിരുന്നു പദ്ധതിയെന്ന് ആല്‍ബിന്‍ പോലീസില്‍ മൊഴി നല്‍കി. ആല്‍ബിന്റെ ജീവിത രീതികളോട് മാതാപിതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതും കൊലപാതക തീരുമാനത്തിന് കാരണമായി. പിതാവ് ഒരാഴ്ച മുന്‍പ് വാങ്ങി നല്‍കിയ സ്മാര്‍ട്ട് ഫോണിലൂടെയാണ് കൊലപാതകം എങ്ങനെ നടത്താമെന്ന കാര്യങ്ങള്‍ ആല്‍ബിന്‍ വ്യക്തയോടെ ആസൂത്രണം ചെയ്തത്.

Share news
error: Content is protected !!
Scroll to Top