പാലക്കാട്: ഭഗത് സിംഗിനെ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ഉപമിച്ച് താന്‍ നടത്തിയ പരാമര്‍ശം ചരിത്ര വസ്തുതയാണനെന്നും അതിന്മേല്‍ മാപ്പ് പറയില്ലെന്ന്ും സ്പീക്കര്‍ എം ബി രാജേഷ്. താരതമ്യം ചെയ്തത് ഭഗത് സിംഗും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മരണത്തെ നേരിട്ട രീതിയെയാണെന്ന് സ്പീക്കര്‍ വിശദീകരിച്ചു.
”കാര്യം മനസിലാക്കാതെയാണ് പലരും ചാടുന്നത്. ഭഗത് സിംഗും വാരിയംകുന്നനും മരണത്തെ നേരിട്ട ധീരത, അതിലെ സമാനതയാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. വെടിവച്ച് കൊല്ലാന്‍ വാരിയം കുന്നനെ കോട്ടക്കുന്ന് കൊണ്ടുവന്നപ്പോള്‍ കൊല്ലും മുമ്പ് കണ്ണുകെട്ടാതെ മുന്നില്‍ നിന്ന് വെടിവയ്ക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. തൂക്കി കൊല്ലാന്‍ വിധിക്കപ്പെട്ട് ലാഹോര്‍ ജയിലില്‍ കഴിയുമ്പോള്‍ തൂക്കിക്കൊല്ലുന്നതിനു പകരം വെടിവച്ച് കൊന്നാല്‍ മതിയെന്ന് പഞ്ചാബ് ഗവര്‍ണര്‍ക്ക് കത്തയച്ചയാളാണ് ഭഗത് സിംഗ്. മരണത്തിലെ ഈ സമാനതയാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്.”സ്പീക്കര്‍ പറഞ്ഞു.
ചരിത്ര വസ്തുത പറഞ്ഞതിന് എന്തിനാണ് മാപ്പു പറയുന്നതെന്നും വിഷയത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും രാജേഷിന് മറുപടിയുണ്ട്. ”വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഓര്‍മിക്കേണ്ട കാര്യം, ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിന് മുന്നില്‍ ഒരു വാഗ്ദാനം വച്ചിരുന്നു. മാപ്പ് പറഞ്ഞാല്‍ മക്കയിലേക്ക് നാട് കടത്താമെന്നായിരുന്നു ബ്രിട്ടീഷുകാര്‍ പറഞ്ഞത്. മക്ക എനിക്ക് ഇഷ്ടമാണ്. പക്ഷെ പിറന്ന മണ്ണില്‍ മരിക്കാനാണ് എനിക്ക് ഇഷ്ടമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹം വിമോചിപ്പിച്ച പ്രദേശങ്ങള്‍ ചേര്‍ത്തൊരു രാജ്യം പ്രഖ്യാപിച്ചു. അതിന്റെ പേര് മാപ്പിള രാജ്യം എന്നല്ല, മലയാള രാജ്യം എന്നായിരുന്നു.”-സ്പീക്കര്‍ പറഞ്ഞു.
നേരത്തേ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിംഗിന് തുല്യമാണെന്ന് പറഞ്ഞതിന് എം.ബി രാജേഷിനെതിരെ യുവമോര്‍ച്ച നേതാവ് അനൂപ് ആന്റണി ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഭഗത് സിംഗിനെ അപമാനിച്ചെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. രാജേഷിന്റെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ലോകത്തിലെ ആദ്യ താലിബാന്‍ നേതാവായിരുന്നുവെന്ന ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി കഴിഞ്ഞയാഴ്ച നടത്തിയ ആരോപണവും വിവാദമായിട്ടുണ്ട്.




