ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസില്‍ മഞ്ചേശ്വരം എംഎല്‍എക്ക് തടവും പിഴയും

കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫിന് ഒരു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ കോടതി വിധിച്ചു. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസിലാണ് ശിക്ഷ. കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2010 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എകെഎം അഷ്‌റഫിനെ കൂടാതെ ബഷീര്‍, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ എന്നിവരെയും കോടതി ശിക്ഷിച്ചു.

2010 ല്‍ ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെയാണ് സംഭവം. അന്ന് കാസര്‍കോട് താലൂക്കിലായിരുന്നു മഞ്ചേശ്വരം. കാസര്‍കോട് ഡപ്യൂട്ടി തഹസില്‍ദാര്‍ അപേക്ഷ തിരസ്‌കരിച്ചതിനെ തുടര്‍ന്നായിരുന്നു സംഭവം. തര്‍ക്കം ഉണ്ടായെന്നും എന്നാല്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും കള്ളക്കേസാണെന്നും എകെഎം അഷ്‌റഫ് പ്രതികരിച്ചു. തങ്ങള്‍ നിരപരാധികളാണെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. കേസില്‍ തനിക്ക് പരമാവധി ശിക്ഷയാണ് ചുമത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ടായ ക്യാംപിലാണ് സംഭവം നടന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സത്യാവസ്ഥ കോടതിയെ ബോധിപ്പിച്ചതാണ്. അപ്രതീക്ഷിതമാണ് വിധിയെന്നും അപ്പീല്‍ നല്‍കുമെന്നും എംഎല്‍എ വ്യക്തമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top