രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ ‘ക്യാപ്റ്റന്‍’ പിടിയില്‍; പ്രതി കോടതി വളപ്പില്‍ അക്രമാസക്തനായി

കൊച്ചി: രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതി വളപ്പില്‍ അക്രമാസക്തനായി. ബംഗളൂരുവിലെ മടിവാളയില്‍ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ സ്വദേശി റെംഗാര പോള്‍(29) ആണ് അങ്കമാലി കോടതിക്ക് മുന്‍പില്‍ പൊലീസിനുനേരെ തിരിഞ്ഞത്. കോടതിയിലേക്ക് കയറാനായി വിലങ്ങ് അഴിച്ചപ്പോള്‍ പെട്ടെന്ന് ഇയാള്‍ അക്രമാസക്തനാവുകയായിരുന്നു. ഏറെ പണിപെട്ടാണ് പ്രതിയെ കീഴടക്കിയത്.

എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ബെംഗളൂരു മൈക്കോ പോലീസിന്റെ സഹകരണത്തോടെയായിരുന്നു റെംഗാര പോളിനെ പിടികൂടിയത്. മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന റെംഗാര പോള്‍ 2014-ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ബംഗളൂരുവിലെത്തിയത്.പഠനം നിര്‍ത്തി ഇയാള്‍ മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിയുകയായിരുന്നു. രാസലഹരി നിര്‍മിക്കാനും തുടങ്ങി. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് സംഘം വില്‍പ്പന നടത്തിയിട്ടുള്ളത്. ഗൂഗിള്‍ പേ വഴി തുക അയച്ചുകൊടുത്താല്‍ മയക്കുമരുന്ന് ആളില്ലാത്ത സ്ഥലത്ത് കൊണ്ടു വയ്ക്കുകയും പിന്നാലെ ഇതിന്റെ ലൊക്കേഷന്‍ മാപ്പ് അയച്ചു കൊടുക്കുന്നതുമാണ് ഇയാളുടെ രീതി. ആവശ്യക്കാരന്‍ അവിടെപ്പോയി മയക്കുമരുന്ന് ശേഖരിക്കണം. ഫോണ്‍ വഴി ഇയാളെ ബന്ധപ്പെടാന്‍ സാധിക്കില്ല.

കഴിഞ്ഞ മാസം 200 ഗ്രാം എംഡിഎംഎ യുമായി വിപിന്‍ എന്നയാള്‍ അങ്കമാലിയില്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ വഴി നടത്തിയ അന്വേഷണമാണ് കോംഗോ സ്വദേശിയിലേക്കെത്തിയത്. ദിവസങ്ങളോളം പലയിടങ്ങളില്‍ രാപ്പകല്‍ തമ്പടിച്ചാണ് പ്രതിയെ നിരീക്ഷണ വലയത്തിലാക്കി ബംഗളൂരു പോലീസിന്റെ സഹായത്തോടെ കസ്റ്റഡിലെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top