മുംബൈയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു; 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 43,183 പേര്‍ക്ക് രോഗബാധ

മുംബൈ: രാജ്യത്തെ വ്യാവസായിക തലസ്ഥാനമായ മുംബൈയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 43,183 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലേ ഏറ്റവും ഉയര്‍ന്ന കേസുകളാണിത്.

ഇതോടെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 28,56,163 ആയി ഉയര്‍ന്നു. 24 മണിക്കൂറിനുള്ളില്‍ 249 മരണമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മരിച്ചവരുടെ ആകെ എണ്ണം 54,898 ആയി. സംസ്ഥാനത്തെ മരണനിരക്ക് എന്നത് 1.92 ശതമാനമാണ്.

മുംബൈ നഗരത്തില്‍ 24 മണിക്കൂറിനുള്ളില്‍ 18 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് എണ്ണായിരത്തിലധികം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ, മുംബൈ നഗരത്തില്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുവരുടെ എണ്ണം 4,23,360 ആയി. 3,55,691 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. 11,704 പേര്‍ കോവിഡ് മൂലം മരിച്ചത് എന്നും ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് സൂചിപ്പിക്കുന്നത്. നിലവില്‍ 55,005 പേരാണ് ചികിത്സയിലുള്ളത്.

ഒരു കോവിഡ് രോഗിയില്‍ നിന്നും 400 പേരെ വരെ രോഗം ബാധിക്കാമെന്നും അതിനാല്‍ മാസ്‌കുകള്‍, ശുചിത്വം, സാമൂഹിക അകലം എന്നിവയ്ക്ക് ബദലില്ലെന്നും മഹാരാഷ്ട്രയിലെ കോവിഡ് -19 ടാസ്‌ക് ഫോഴ്സ് മേധാവി ഡോ. സഞ്ജയ് ഓക്ക് പറഞ്ഞു.

അതിന് പുറമെ, സംസ്ഥാനത്തെ കോവിഡ് -19 രോഗികളില്‍ ജലദോഷം, മിതമായ ശരീരവേദന, ക്ഷീണം തുടങ്ങിയ പുതിയ ലക്ഷണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ഓക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നഗരത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് കണക്കിലെടുത്ത് ദിവസവും 60,000 കോവിഡ് പരിശോധനകളെങ്കിലും നടത്താന്‍ ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

 

Share news
error: Content is protected !!
Scroll to Top