തദ്ദേശ തെരഞ്ഞെടുപ്പും ക്രിസ്തുമസ്-പുതുവത്സരാഘോഷവും: മലപ്പുറം ജില്ലയില്‍ നടപടികള്‍ ശക്തമാക്കി എക്‌സൈസ്

മലപ്പുറം:തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്-ക്രിസ്തുമസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ജില്ലയില്‍ അനധികൃത മദ്യ-ലഹരി വില്‍പ്പനക്കെതിരെ നടപടി ശക്തമാക്കി. സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ സൂക്ഷിപ്പ്, കടത്ത്, വ്യാജമദ്യ നിര്‍മാണം, സ്പിരിറ്റിന്റെ അനധികൃത വില്‍പ്പന, സ്പിരിറ്റ് കലര്‍ത്തിയ കള്ള്, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ലഹരി വസ്തുക്കളുടെ വില്‍പ്പന തടയുന്നതിനായി ജില്ലയില്‍ എക്‌സൈസ് സ്‌ട്രൈക്കിങ് ഫോഴ്‌സ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. പ്രത്യേക സ്‌ക്വാഡുകളുടെ നേത്യത്വത്തില്‍ നവംബര്‍ 25 മുതല്‍ ജനുവരി രണ്ട് വരെയുള്ള കാലയളവില്‍ പ്രത്യേക നിരീക്ഷണവും പരിശോധനയും തുടരുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജോസ് മാത്യു പറഞ്ഞു.

മലപ്പുറം എക്‌സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ തല എക്‌സൈസ് കണ്‍ട്രോള്‍ റൂമിന് പുറമെ കിഴക്കന്‍ മേഖല, പടിഞ്ഞാറന്‍ മേഖല എന്നിങ്ങനെ വേര്‍തിരിച്ചാണ് സ്‌ട്രൈക്കിങ് ഫോഴ്‌സിന്റെ പ്രവര്‍ത്തനം. മഞ്ചേരി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കാളികാവ്, മലപ്പുറം എന്നിവിടങ്ങള്‍ കിഴക്കന്‍ മേഖലയില്‍പ്പെടും. പൊന്നാനി, തിരൂര്‍, കുറ്റിപ്പുറം, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങള്‍ ഉള്‍പ്പെട്ടതാണ് പടിഞ്ഞാറന്‍ മേഖല. ഈ മേഖലകളില്‍ നിയോഗിക്കപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥര്‍ രഹസ്യവിവരങ്ങള്‍ ശേഖരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇതിനായി ജനമൈത്രി പൊലീസ്, കുടുംബശ്രീ സംവിധാനങ്ങളുടെ സഹായം തേടും. ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലുള്ളവര്‍ എല്ലാ വാഹനങ്ങളും പരിശോധിക്കും. പാഴ്‌സല്‍ വാഹനങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധനയുണ്ടാകും. ദേശീയപാത ഉള്‍പ്പെടെയുള്ള റോഡ് പട്രോളിങും അതിര്‍ത്തികളിലെ പരിശോധനയും രാവും പകലും ശക്തമാക്കും. തീരദേശ മേഖലയിലും ജാഗ്രത തുടരും. കള്ള് ഷോപ്പുകള്‍, ബിയര്‍-വൈന്‍ വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി അതത് സമയങ്ങളില്‍ സാമ്പിളുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. സെക്യൂരിറ്റി ലേബലുകളില്‍ എന്തെങ്കിലും സംശയമുണ്ടായാല്‍ സി-ഡിറ്റുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കാനാണ് എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശം.

ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ആദിവാസി മേഖലയില്‍ ബഹുജനങ്ങളുടെ പങ്കാളിത്തത്തോടെ ബോധവത്ക്കരണം നടത്തും. വനം വകുപ്പുമായി സഹകരിച്ചാകും പ്രവര്‍ത്തനം. സ്ഥിരം കുറ്റവാളികള്‍ക്കെതിരെ സിആര്‍പിസി സെക്ഷന്‍ 107, 110 പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രദ്ധിക്കണം. ഇക്കാര്യങ്ങള്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വേണം. വ്യാജമദ്യ നിര്‍മാണം, വിതരണം, വില്‍പ്പന എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ അധികൃതരെ അറിയിക്കാം. പരാതിക്കാരുടെ പേരുവിവരങ്ങള്‍ രഹസ്യമായിരിക്കും. ജില്ലാതല എക്‌സൈസ് കണ്‍ട്രോള്‍ റൂം-0483 2734886, മഞ്ചേരി-9400069643, 9400069655, പെരിന്തല്‍മണ്ണ- 9400069656, 9400069654, നിലമ്പൂര്‍- 9400069645, 9400069646, കാളികാവ്- 9400069657, 9400069654, പൊന്നാനി- 9400069639, 9400069650, തിരൂര്‍- 9400069652, കുറ്റിപ്പുറം- 9400069651, തിരൂരങ്ങാടി- 9400069642, പരപ്പനങ്ങാടി- 9400069653, സ്‌പെഷ്യല്‍ സ്‌ക്വാഡ്- 9400069648.

 

Share news
error: Content is protected !!
Scroll to Top