വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ അഭിഭാഷകന്‍ അഡ്വ.നവനീത് എം നാഥിന് ജാമ്യം

കൊച്ചി: സഹപ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കേന്ദ്രസര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ കൂടിയായ അഭിഭാഷകന്‍ പുത്തന്‍കുരിശ് കാണിനാട് സ്വദേശി നവനീത് എന്‍ നാഥിന് ഹൈക്കോടതി തിരുവല്ല അപ്പര്‍ കുട്ട് ജാമ്യം അനുവദിച്ചു. ജില്ലാ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് നവനീതിന് ജാമ്യം അനുവദിച്ചത്.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് യുവതിയുടെ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് ചുമത്തിയിരുന്നത്. വിവാഹവാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച നവനീത്, പിന്നീട് ബന്ധത്തില്‍നിന്നു പിന്‍മാറിയെന്നും മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ നീക്കം നടത്തിയെന്നുമാണ് പരാതി. ഇക്കാര്യം അറിഞ്ഞ യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയതോടെയാണ് നവനീത് ഹൈക്കോടതിയെ സമീപിച്ചത്.

ഇത്തരം കേസുകളില്‍ വിവാഹ വാഗ്ദാനം നല്‍കിയിട്ടാണോ ശാരീരിക ബന്ധത്തിനുള്ള സമ്മതം ലഭിച്ചത് എന്നതാണു നിര്‍ണായകമായി പരിഗണിക്കേണ്ടതെന്നു ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വാക്കാല്‍ പറഞ്ഞിരുന്നു. ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍
ഉയര്‍ത്തുന്ന ആരോപണത്തെ ബലാല്‍സംഗമായി കാണാനാകില്ലെന്ന് അദ്ദേഹ വ്യക്തമാക്കിയിരുന്നു. ബന്ധം തുടരാന്‍ ഒരാള്‍ ആഗ്രഹിക്കുകയും മറ്റേയാള്‍ അത് അവസാനിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് കേസിലേക്കെത്തുന്നത്. ഈ സാഹചര്യങ്ങളെല്ലാം ബലാല്‍സംഗങ്ങളായി മാറുന്നില്ല. വാഗ്ദാനലംഘനമാകാം, എന്നാല്‍ ഇവ ബലാല്‍സംഗങ്ങളാകുന്നില്ലെന്നും കോടതി പറഞ്ഞു.

പ്രായപൂര്‍ത്തിയായ രണ്ടു പങ്കാളികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം 376-ാം വകുപ്പിന്റെ പരിധിയില്‍ വരുന്ന ബലാല്‍സംഗമായി കണക്കാക്കില്ല. പങ്കാളിയുടെ സമ്മതമില്ലാതെയോ ബലം പ്രയോഗിച്ചോ ചതിച്ചോ ബന്ധപ്പെട്ടാല്‍ മാത്രമേ ബലാല്‍സംഗമായി കാണാനാകൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top