Section

malabari-logo-mobile

കേരളം കടക്കെണിയിലല്ല: മുഖ്യമന്ത്രി

HIGHLIGHTS : Kerala is not in debt crisis: Chief Minister

കേരളത്തിന്റെ കടത്തിന്റെ വളര്‍ച്ച കുതിച്ചുയരുകയാണ് എന്നത് വസ്തുതാ വിരുദ്ധമായ പ്രചരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 2021-22 ല്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കടം വളര്‍ന്നത് 13.04 ശതമാനമാണ്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കടത്തിന്റെ വളര്‍ച്ച 10.33 ശതമാനമായി കുറഞ്ഞു. 2023-24 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടത്തിന്റെ വളര്‍ച്ച 10.21 ശതമാനമാണ്. ഈ കണക്കുകള്‍ കടവര്‍ദ്ധനയുടെയും കടക്കെണിയുടെയും ലക്ഷണങ്ങളല്ല. ജനങ്ങളുടെ യുക്തിക്കു നേരെ തല്‍പ്പരകക്ഷികള്‍ വെച്ച കെണിയില്‍ ഒരാളും പെടാന്‍ പോകുന്നില്ല. സംസാരിക്കുന്ന കണക്കുകള്‍ വസ്തുതകളെ തുറന്നുകാട്ടുമ്പോള്‍ കടക്കെണി എന്ന പ്രചാരണം ഏറ്റെടുത്തവര്‍ക്ക് അത് പൂട്ടിവയ്‌ക്കേണ്ടിവന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 20 ശതമാനത്തില്‍ കൂടുതലാണ്. 2021-22 ല്‍ 22.41 ശതമാനമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ജി.എസ്.ടിയുടെ വളര്‍ച്ചാ നിരക്ക് 2021-22 ല്‍ 20.68 ശതമാനമാണ്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ജി.എസ്.ടി വരുമാനത്തിലെ വളര്‍ച്ചാനിരക്ക് 25.11 ശതമാനമാണ്. ഇത് നികുതി ഭരണരംഗത്തെ കാര്യക്ഷമതയുടെയും സംസ്ഥാന സര്‍ക്കാരിന്റെ മൂലധന ചെലവുകള്‍ ഉള്‍പ്പെടെയുള്ള ഇടപെടലുകള്‍ കാരണം സാധ്യമായ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാനിരക്കും കാരണമാണ്.

sameeksha-malabarinews

യാഥാര്‍ത്ഥ്യം ഇതായിരിക്കെ നികുതിപിരിവ് നടക്കുന്നില്ലെന്നും കെടുകാര്യസ്ഥതയാണെന്നുമുള്ള പ്രചാരണം അസംബന്ധമാണ്. 62 ലക്ഷം ആളുകള്‍ക്ക് മാസം കൃത്യമായി വിവിധ തരം സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ നികുതി വലിയ തെറ്റാണെന്ന് പറയുന്നവര്‍ക്ക് കടക്കെണി എന്ന ആരോപണം ഉപേക്ഷിച്ചതുപോലെ ഇതും മാറ്റി പറയേണ്ടിവരും.

സംസ്ഥാന സര്‍ക്കാര്‍ കടം വര്‍ദ്ധിപ്പിച്ചതുകൊണ്ടോ നികുതി വരുമാന പിരിവില്‍ അലംഭാവം കാണിച്ചതുകൊണ്ടോ അല്ല ഇപ്പോള്‍ സാമ്പത്തിക ഞെരുക്കം ഉണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റെ സമീപനത്തില്‍ അടിക്കടി ഉണ്ടാകുന്ന പ്രതികൂല മാറ്റങ്ങളാണ് ഇതിനു കാരണം. 15-ാം ധനകാര്യ കമ്മീഷന്‍ നിശ്ചയിച്ച സംസ്ഥാനങ്ങളുടെ വായ്പാ പരിധി (ധനകമ്മി) 2021-22 ല്‍ 4 ശതമാനമായിരുന്നു. 2022-23 ല്‍ 3.5 ശതമാനമായിരുന്നു. 2023-24, 2024-25, 2025-26 വര്‍ഷങ്ങളില്‍ 3 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്. 2021-22 ലെ കണക്കുകള്‍ പ്രകാരം കേരളത്തിന്റെ ധനകമ്മി 4.11 ശതമാനമാണ്. 2022-23 ലെ പുതുക്കിയ

കണക്കുകള്‍ പ്രകാരം കേരളത്തിന്റെ ധനകമ്മി 3.61 ശതമാനമാണ്. ധനകാര്യകമ്മീഷന്‍ നിശ്ചയിച്ച മേല്‍പറഞ്ഞ പരിധിയില്‍ വൈദ്യുതി മേഖലയിലെ പരിഷ്‌കരണങ്ങള്‍ക്കായി ലഭിക്കുന്ന 0.5 ശതമാനം ഉള്‍പ്പെടുന്നില്ല. കേന്ദ്ര ധനമന്ത്രാലയം ഈ വാര്‍ഷിക വായ്പാ പരിധി അഥവാ ധനകമ്മി പരിധിയില്‍ യുക്തിരഹിതമായി വെട്ടിക്കുറവ് വരുത്തുകയാണ്. നിയമപരമായി പ്രത്യേക നിലനില്‍പ്പുള്ള കിഫ്ബി പോലുള്ള സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ വായ്പയാണെന്ന് പ്രഖ്യാപിച്ചു. അങ്ങനെ 3.5 ശതമാനം വായ്പാ പരിധി വീണ്ടും വെട്ടിക്കുറയ്ക്കുന്നു. അതിലൂടെ സംസ്ഥാനത്തിന്റെ വരവ് – ചെലവ് അനുമാനങ്ങളെ താളം തെറ്റിക്കാനും സാമ്പത്തിക സ്തംഭനാവസ്ഥ സൃഷ്ടിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യമന്ത്രി എന്നിവര്‍ക്ക് വിശദമായ മെമ്മോറാണ്ടം സംസ്ഥാന സര്‍ക്കാര്‍ അയച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ശക്തമായ അഭിപ്രായ രൂപീകരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികളെടുക്കുന്നുണ്ട്. കേന്ദ്രത്തിന്റെ ഇത്തരം നടപടികളാണ് ധനഞെരുക്കമുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ റവന്യൂ ചെലവുകളില്‍ ഗണ്യമായ ഒരു ഭാഗം വികസന ചെലവുകളാണ്. വിദ്യാഭ്യാസ, ആരോഗ്യ, കൃഷി, ഗ്രാമവികസന, ജലസേചന മേഖലകളില്‍ ചെലവഴിക്കുന്ന തുക. ഇവയെല്ലാം സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്നതുമാണ്. വികസന ചെലവ് ധൂര്‍ത്തല്ല. ശമ്പളവും പെന്‍ഷനും നല്‍കാന്‍ കടമെടുക്കുന്നു എന്നാണ് വലിയ പ്രചാരണം. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് രേഖകളുടെ ഭാഗമായ ‘ബജറ്റ് ഇന്‍ ബ്രീഫി’ലെ പട്ടിക എ (10)ല്‍ കണക്കുകള്‍ വിശദമായി പറയുന്നുണ്ട്. ശമ്പളവും പെന്‍ഷനും 2021-22 ല്‍ സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 61.21 ശതമാനമായിരുന്നു. 2022-23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം ഇത് 50.34 ശതമാനമായി കുറഞ്ഞു. 2023-24 ലെ ബജറ്റ് കണക്കുകള്‍ പ്രകാരം ഇത് 50.42

ശതമാനമാണ്. മൊത്തം റവന്യൂ ചെലവിന്റെ അനുപാതത്തില്‍ ഇതേ കാലയളവില്‍ ശമ്പളവും പെന്‍ഷനും 48.84, 43.62, 42.85 ശതമാനമാണ്. ഇതിന്റെ ഗണ്യമായ ഒരു ഭാഗമാകട്ടെ വികസന ചെലവുമാണ്. റവന്യൂ വരുമാനത്തില്‍ നിന്നുതന്നെ ശമ്പളവും പെന്‍ഷനും പലിശയും നല്‍കുന്നുണ്ട്. ഈ കണക്കുകള്‍ വ്യക്തമാകുമ്പോള്‍, ശമ്പളവും പെന്‍ഷനും നല്‍കാന്‍ കടം വാങ്ങുന്നു എന്ന പ്രചാരണത്തിന് ഒരടിസ്ഥാനവുമില്ല.

കിഫ്ബിയ്ക്കു ഖജനാവില്‍ നിന്നുള്ള നികുതി വിഹിതം ഉറപ്പാക്കുക വഴി കിഫ്ബി വഴിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തുടരും എന്നാണ് ബജറ്റ് പ്രസംഗത്തിന്റെ സ്പിരിറ്റ്. കിഫ്ബിക്ക് പണം വകയിരുത്തിയില്ല എന്നാണ് ചിലരുടെ കോലാഹലം. ഡീറ്റൈല്‍ഡ് ബജറ്റ് എസ്റ്റിമേറ്റ്‌സ് രണ്ടാം വോള്യം നോക്കിയാല്‍ കാര്യം മനസ്സിലാകും. സംസ്ഥാനത്തിന് മുന്നോട്ടു പോകണമെങ്കില്‍ ചില നികുതി പരിഷ്‌കരണങ്ങള്‍ അനിവാര്യമാണ്. ഇപ്പോഴും സര്‍ക്കാര്‍ അതേ ചെയ്തിട്ടുള്ളൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!