അതിക്രമങ്ങളില്‍ രക്ഷപ്പെടാന്‍ കവാച്ച്; എട്ടാം ക്ലാസുകാരിയുടെ ആശയത്തിന് 50 ലക്ഷം

ന്യൂഡല്‍ഹി: അതിക്രമങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ‘ആന്റി ബുള്ളിയിങ്’ ആപ്ലിക്കേഷന്‍ തയ്യാറാക്കിയ പതിമൂന്നുകാരി നേടിയത് 50 ലക്ഷം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അനൗഷ്‌ക ജോളിയാണ് ‘ഷാര്‍ക് ടാങ്ക് ഇന്ത്യ’ എന്ന റിയാലിറ്റി ഷോയില്‍ തന്റെ സംരംഭകത്വ ആശയം പങ്കുവെച്ചത്. ഇതോടെ രാജ്യത്തെ പ്രമുഖ നിക്ഷേപകര്‍ക്ക് മുന്നില്‍ ആശയം കൈമാറുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയായി അനൗഷ്‌ക ജോളി മാറി. 50 ലക്ഷത്തിന്റെ ഫണ്ട് ആണ് അനൗഷ്‌കയുടെ ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ ലഭിച്ചത്.

സ്‌കൂളുകളിലും കോളേജുകളിലു കുട്ടികള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ പോരാടാന്‍ സമാന പ്രായത്തിലുള്ള കുട്ടികളെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു ആശയം. ‘കവാച്ച്’ എന്ന ആപ്ലിക്കേഷനായിരുന്നു ഇതിനായി അനൗഷ്‌ക റിയാലിറ്റി ഷോയില്‍ അവതരിപ്പിച്ചത്. വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും ഭീഷണിപ്പെടുത്തുന്ന
സംഭവങ്ങള്‍ പേര് വെളിപ്പെടുത്താതെ റിപ്പോര്‍ട്ട് ചെയ്യാന്‍ ആപ്ലിക്കേഷനിലൂടെ സാധിക്കും. ഇതുമുഖേന സ്‌കൂളുകള്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും ഇടപെടാനും തുടര്‍ നടപടിയെടുക്കാനും സാധിക്കും.

പീഡനങ്ങള്‍ക്കെതിരെയുള്ള അനൗഷ്‌കയുടെ പോരാട്ടത്തിന്റെ ആദ്യപടി ആയിരുന്നില്ല ഇത്. നേരത്തെ തന്നെ ആന്റി ബുള്ളിയിങ് സ്‌ക്വാഡ് (എബിഎസ്) രൂപീകരിച്ചിരുന്നു ഈ എട്ടാം ക്ലാസുകാരി. സ്‌കൂളുകളിലും മറ്റും നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തുക എന്നതാണ് സ്‌ക്വാഡിന്റെ ലക്ഷ്യം.

സ്‌കൂളുകള്‍, എന്‍ജിഒകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സഹായത്തോടെ നൂറിലധികം സ്‌കൂളുകളില്‍ നിന്നും സര്‍വ്വകലാശാലകളില്‍ നിന്നുമുള്ള 2,000-ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് എബിഎസ് സഹായകരമായതായി അനൗഷ്‌ക പറയുന്നു.

 

Share news
error: Content is protected !!
Scroll to Top