സൗജന്യ സ്‌ട്രോക്ക് ചികിത്സ കോഴിക്കോട് ഗവ. ബീച്ച് ജനറല്‍ ആശുപത്രിയിലും

കോഴിക്കോട്: ജില്ലയില്‍ സൗജന്യമായി പക്ഷാഘാത ചികിത്സ ലഭ്യമാകുന്ന സംവിധാനത്തിന് കോഴിക്കോട്ട് തുടക്കം. ആരോഗ്യ വകുപ്പിന് കീഴില്‍ പക്ഷാഘാതത്തിനുള്ള ത്രോമ്പോലൈസിസ് ചികിത്സ ആദ്യമായി ഗവ. ബീച്ച് ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചു. ആദ്യ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ കീഴിലുള്ള പക്ഷാഘാത നിയന്ത്രണ പരിപാടിയുടെ (ശിരസ്) ഭാഗമായാണ് സ്ട്രോക്ക് യൂണിറ്റ് ആരംഭിച്ചത്.

ആധുനിക സൗകര്യങ്ങളോടുകൂടിയ സ്ട്രോക്ക് ഐസിയു, ത്രോമ്പോലൈസിസ് ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ എന്നിവ സജ്ജമാക്കി. ഇതോടെ മെഡിക്കല്‍ കോളേജുകളിലും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലും മാത്രം ലഭ്യമായിരുന്ന ചികിത്സ ജനറല്‍ ആശുപത്രിയിലും ആരംഭിച്ചു. ഇത് സാധാരണക്കാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ സഹായിക്കും.

പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാരംഭിച്ച് കഴിഞ്ഞാല്‍ വിന്‍ഡോ പിരീഡായ നാലര മണിക്കൂറിനുള്ളില്‍ ചികിത്സ നല്‍കിയെങ്കില്‍ മാത്രമേ അതിന്റെ പ്രയോജനമുള്ളൂ. എല്ലാ ജില്ലകളിലും സ്ട്രോക്ക് യൂണിറ്റുകള്‍ വരുന്നതോടെ രോഗികള്‍ക്ക് കൃത്യസമയത്തിനുള്ളില്‍ മികച്ച ചികിത്സ നല്‍കാന്‍ സാധിക്കും.

 

 

Share news
error: Content is protected !!
Scroll to Top