ചന്ദ്രയാന്‍-3 പകര്‍ത്തിയ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍-3 പകര്‍ത്തിയ ചന്ദ്രന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തു വിട്ട് ഐ എസ് ആര്‍ ഒ. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട ശേഷം ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറ (എല്‍പിഡിസി) പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2023 ജൂലൈ 14 ന് വിക്ഷേപിച്ച ചന്ദ്രയാന്‍ -3, 2023 ഓഗസ്റ്റ് അഞ്ചിനാണ് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നത്. ചന്ദ്രയാന്‍-3 പകര്‍ത്തിയ ചിത്രങ്ങള്‍ ചന്ദ്രന്റെ ഉപരിതലത്തിന്റെ സങ്കീര്‍ണ്ണമായ കാഴ്ചകള്‍ പുറത്തുവിടുന്നു.

വിക്രം ലാന്‍ഡറും പ്രഗ്യാന്‍ എന്ന റോവറും അടങ്ങുന്നതാണ് ചന്ദ്രയാന്‍ 3. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നത് ലാന്‍ഡറാണ്. അതേസമയം റോവര്‍ ചന്ദ്രോപരിതലത്തില്‍ വിവിധ ശാസ്ത്രീയ പരീക്ഷണഘങ്ങള്‍ നടത്തും. 2023 ഓഗസ്റ്റ് 23-ന് ലാന്‍ഡറും റോവറും ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയ്ക്ക് സമീപം ലാന്‍ഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.അവിടെ ജലം, മഞ്ഞ്, ധാതുക്കള്‍ എന്നിവയെക്കുറിച്ച് പഠനം നടത്തും. വിജയിച്ചാല്‍, ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. പഴയ സോവിയറ്റ് യൂണിയന്‍, യുഎസ്, ചൈന എന്നിവയാണ് ഈ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്.

ചന്ദ്രയാന്‍-3 ദൗത്യം ചന്ദ്രോപരിതലത്തില്‍ സുരക്ഷിത സോഫ്റ്റ് ലാന്‍ഡിംഗിനും, സ്ഥലത്ത് ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്താനും ലക്ഷ്യമിടുന്നു. ചന്ദ്രയാന്‍ -2 ദൗത്യത്തിന്റെ തുടര്‍ച്ചയായാണ് ഈ ദൗത്യം അവതരിപ്പിച്ചത്. 2019 സെപ്റ്റംബറില്‍ വിക്രം ലാന്‍ഡര്‍ ലാന്‍ഡിംഗ് ശ്രമത്തിനിടെ ഉദ്ദേശിച്ച പാതയില്‍ നിന്ന് വ്യതിചലിക്കുകയും ആശയവിനിമയം നഷ്ടപ്പെടുകയും ചെയ്തതോടെയാണ് ദൗത്യത്തിന് തിരിച്ചടി നേരിട്ടത്. ആ ദൗത്യത്തിന്റെ പരാജയങ്ങളില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ചന്ദ്രയാന്‍-3 രൂപകല്‍പന ചെയ്തിരിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top