സ്വതന്ത്ര ചലച്ചിത്രമേള ശനി, ഞായര്‍ ദിവസങ്ങളില്‍ കോഴിക്കോട്ട്

കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ചലച്ചിത്രമേളയായ മിനിമല്‍ സിനിമയുടെ IEFFK (ഇന്‍ഡിപെന്‍ഡന്റ് ആന്‍ഡ് എക്സ്‌പെരിമെന്റല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള) 2022 എഡിഷന്‍ നവംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട് നടക്കും. ഈസ്റ്റ് ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് ഗ്യാലറി ആന്റ് കൃഷ്ണമേനോന്‍ മ്യൂസിയത്തിലെ തിയേറ്ററാണ് വേദി. ദേശീയ-അന്തര്‍ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട നിരവധി സിനിമകള്‍ മേളയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സുദേവന്റെ ചിയേഴ്‌സ് ആണ് ഉദ്ഘാടന ചിത്രം. അന്തര്‍ദേശീയ മേളകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ജെ.ഗീതയുടെ റണ്‍ കല്യാണിയാണ് സമാപന ചിത്രം.

12 ന് വൈകീട്ട് 4 മണിക്ക് രാമചന്ദ്രന്‍ മൊകേരിയെ അനുസ്മരിക്കും. ചലച്ചിത്ര പ്രവര്‍ത്തകരായ ദീദി ടി, ശ്രീകൃഷ്ണന്‍ കെ.പി, പ്രേംചന്ദ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. 13 ന് രാവിലെ 11 മണിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കളായ റഹ്‌മാന്‍ ബ്രദേഴ്‌സുമായുള്ള സംഭാഷണം ഡയറക്ടേഴ്സ് ടേക് നടക്കും.

ലോകത്തിലെ പ്രധാനപ്പെട്ട മേളകളില്‍ ഒന്നായ റോട്ടര്‍ഡാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് സിനിമകള്‍ ഫെസ്റ്റിവലില്‍ ഉണ്ട്; ഡോണ്‍ പാലാത്തറയുടെ എവരിതിങ് ഈസ് സിനിമ, കൃഷ്‌ണേന്ദു കലേഷിന്റെ പ്രാപ്പെട, റഹ്‌മാന്‍ ബ്രദേഴ്‌സിന്റെ ചവിട്ട്. കൊല്‍ക്കത്ത മേളയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ശ്രീകൃഷ്ണന്‍ കെ.പി.യുടെ ഒരു കരയ്ക്കും മറ്റനേകങ്ങള്‍ക്കുമിടയില്‍, ദീപേഷ് ടി.യുടെ കറുപ്പ്, നിരവധി രാജ്യാന്തര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട അടല്‍ കൃഷ്ണന്റെ വുമണ്‍ വിത്ത് എ മൂവി കാമറ, വിഘ്‌നേഷ് പി. ശശിധരന്റെ ഉദ്ധരണി, ബാബുസേനന്‍ ബ്രദേഴ്‌സിന്റെ ഓണ്‍ ഡേറ്റിങ് ആന്‍ഡ് ഡെത്ത്, സജീവന്‍ അന്തിക്കാടിന്റെ ടോള്‍ഫ്രീ, മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ബിബിന്‍ ജോസഫിന്റെ ഫ്രാഗ്മെന്റസ് ഓഫ് ഇലൂഷന്‍ എന്നിവയും പ്രദര്‍ശിപ്പിക്കും.
സിനിമകള്‍ക്കുശേഷം അണിയറ പ്രവര്‍ത്തകരുമായുള്ള ചോദ്യോത്തര വേള, മീറ്റ് ദ ഡയറക്ടര്‍ എന്നീ പരിപാടികള്‍നടക്കും

 

Share news
error: Content is protected !!
Scroll to Top