തൃശൂര്‍:ഹൈറിച്ച് മണിചെയിന്‍ തട്ടിപ്പില്‍ ഓഫീസുകളിലും ഉടമയുടെ വീടുകളിലും ഇ ഡി റെയ്ഡ്. തൃശൂര്‍ ആറാട്ടുപുഴ ആസ്ഥാനമായുള്ള കമ്പനി നടത്തിയത് 1630 കോടിയുടെ തട്ടിപ്പാണ്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ മറവിലാണ് ‘ഹൈറിച്ച്’ മണിച്ചെയിന്‍ തട്ടിപ്പ് നടത്തിയത്.
റെയ്ഡിന് തൊട്ട് മുമ്പ് ഹൈറിച്ച് ഉടമയായ പ്രതാപനും ഭാര്യ ശ്രീനയും ഒളിവില്‍ പോയി. നൂറ് കോടിയുടെ ഹവാല ഇടപാടുകളാണ് ഇ ഡി അന്വേഷിക്കുന്നത്. ഓണ്‍ലൈന്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനിയായ ഹൈറിച്ച് നൂറുകോടി രൂപയോളം ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.
ക്രിപ്റ്റോ കറന്‍സിയില്‍ വിദേശത്തേക്കും പണം കടത്തി.എച്ച് ആര്‍ ഒ ടി ടി യുടെ പേരില്‍ അനധികൃത ബോണ്ടിലൂടെ പിരിച്ച പണവും വിദേശത്തേക്ക് കടത്തിയിരുന്നു.
1,63,000 ഉപഭോക്താക്കളില്‍നിന്നാണ് സ്ഥാപനം പണം തട്ടിയത്. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന പൊലീസ് റിപ്പോര്‍ട്ട് പുറത്ത് കഴിഞ്ഞദിവസം വന്നിരുന്നു.
ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ മണിചെയിന്‍ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തൃശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ഥാപനത്തിന്റെ എം.ഡി തൃശൂര്‍ ചേര്‍പ്പ് സ്വദേശി കെ.ഡി പ്രതാപനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരിലാണ് മണി ചെയിന്‍ തട്ടിപ്പ് നടന്നത്. കമ്പനിക്ക് കേരളത്തിലാകെ 78 ശാഖകളും ഇന്ത്യയിലൊട്ടാകെ 680 ശാഖകളും ഉണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. ക്രിപ്റ്റോ കറന്‍സി വ്യാപാരം 80 വിദേശ രാജ്യങ്ങളില്‍ നടത്തിയുണ്ട്. 12 ലക്ഷം പേരാണ് ഹൈറിച്ചിന്റെ ഒ.ടി.ടിയുള്ളത്.




