ഹരിതകേരള മിഷന് ഇന്ന് തുടക്കം

haritha-keralamതിരുവനന്തപുരം :  സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ഹരിതകേരളം പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും. കേരളത്തിന്റെ മണ്ണും വെള്ളവും സംരക്ഷിക്കുന്നതിന്ന വകേരള മിഷന്റെ ഭാഗമായി ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജനകീയോത്സവമായി ആഘോഷമാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ഒരുങ്ങി.

വ്യാഴാഴ്ച രാവിലെ 8.30ന് പാറശാല കൊല്ലയില്‍ പഞ്ചായത്തിലെ കളത്തറയ്ക്കല്‍ പാടശേഖരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഞാറ് നട്ട് പദ്ധതിക്ക് തുടക്കംകുറിക്കും. യേശുദാസ്, മഞ്ജുവാര്യര്‍, മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ തുടങ്ങിയ പ്രമുഖരും നടീല്‍ ഉത്സവത്തില്‍ പങ്കാളികളാകും. തുടര്‍ന്ന് സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ മുഴുവന്‍ വാര്‍ഡുകളിലും വിവിധ പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കും. ഒരേസമയം പതിനായിരത്തിലധികം വാര്‍ഡുകളില്‍ വിവിധ പ്രവൃത്തികള്‍ ആരംഭിക്കും.

ശുചീകരണം, കാര്‍ഷികവികസനം, ജലസംരക്ഷണം എന്നിവയാണ് ഹരിതകേരളം മിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതിയിലുള്ള ഏതെങ്കിലും പ്രവൃത്തിയോ പദ്ധതിയിലുള്‍പ്പെടാത്ത പ്രത്യേക പദ്ധതികളോ ഏറ്റെടുക്കാം. വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പദ്ധതിയില്‍ പങ്കാളികളാകും. സ്കൂളുകള്‍ പച്ചക്കറിത്തോട്ട നിര്‍മാണവും കുടിവെള്ളസ്രോതസ്സ് ശുചീകരണവും ഏറ്റെടുത്ത് നടപ്പാക്കും. സ്കൂള്‍ അസംബ്ളികളില്‍ മൂന്നുദിവസം തുടര്‍ച്ചയായി മിഷന്‍പ്രവര്‍ത്തനങ്ങളുടെ സന്ദേശം നല്‍കും. മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫീസും പരിസരവും വൃത്തിയാക്കും. ഗ്രാമീണമേഖലയില്‍ കനാലുകള്‍, തോടുകള്‍ എന്നിവ ശുചീകരിക്കുന്നതിനാണ് മുന്‍ഗണന.

മന്ത്രിമാര്‍ അവരവര്‍ക്ക് ചുമതലയുള്ള ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കും. എംഎല്‍എമാര്‍, പൌരപ്രമുഖര്‍, സാംസ്കാരികനായകര്‍ തുടങ്ങിയവര്‍ ജനകീയസംരംഭത്തില്‍ പങ്കാളികളാകും.

 

Share news
error: Content is protected !!
Scroll to Top