ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ഗുര്‍മീത് റാം റഹീമിന് ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കി ഹരിയാന സര്‍ക്കാര്‍

ഡല്‍ഹി: ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് ഹരിയാന സര്‍ക്കാരിന്റെ ഇസഡ് കാറ്റഗറി സുരക്ഷ. ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടയാളാണ് ഗുര്‍മീത്. ഈ മാസം ആദ്യവാരം ഗുര്‍മീതിന് പരോള്‍ നല്‍കിയതിന് പിന്നാലെയാണ് ഇസഡ് സുരക്ഷ അനുവദിക്കുന്നത്. ഗുര്‍മീതിന് ഖലിസ്ഥാന്‍വാദികളുടെ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാരിന്റെ വാദം. ഇസഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന വ്യക്തികള്‍ക്ക് 12 നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് കമാന്‍ഡോകളുടെ സേവനമാണ് ലഭിക്കുന്നത്.

രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് 2017 ആഗസ്റ്റില്‍ പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ കോടതി ഗുര്‍മീത് റാം റഹീം സിങ്ങിനെ 20 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. ഈ മാസം ഏഴിനാണ് ഗുര്‍മീത് പരോള്‍ ലഭിച്ച് പുറത്തിറങ്ങിയത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഗുര്‍മീതിന് പരോള്‍ ലഭിച്ചത്.

രാജ്യത്താകെ ലക്ഷക്കണക്കിന് അനുയായികളുള്ള ദേരാ വിഭാഗം എപ്പോഴും ഗുര്‍മീതിന്റെ ആജ്ഞ അനുസരിച്ചാണ് വോട്ട് ചെയ്യാറുള്ളത്. ദേര അനുയായികളുടെ വോട്ട് നേടിയെടുക്കാനായാണ് ഗുര്‍മീതിന് പരോള്‍ നല്‍കിയതെന്ന വിമര്‍ശനം അന്നുതന്നെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗുര്‍മീതിന് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

 

Share news
error: Content is protected !!
Scroll to Top