മത്സ്യ മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന

ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ പൂപ്പലം മത്സ്യ മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന നടത്തി. ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജി. ജയശ്രീയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കര്‍ണ്ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുളള 15 ഓളം വാഹനങ്ങളും പരിശോധിച്ചു.

ചെമ്മീന്‍, കൂന്തള്‍, ചാള, അയല, വേളൂരി എന്നിവയുള്‍പ്പെടെ പത്തോളം മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ അമോണിയ എന്നിവയുടെ സാന്നിധ്യമില്ലെന്ന് സ്ട്രിപ്പ് ഉപയോഗിച്ച പരിശോധനയില്‍ വ്യക്തമായി. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ മത്സ്യം സൂക്ഷിക്കുന്നതും, മതിയായ അളവില്‍ ഐസ് ഉപയോഗിക്കാതെ വിപണനം നടത്തുന്നതിനുമെതിരെ ജില്ലയിലെ മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധനകളും, കര്‍ശന നടപടികളും വരും ദിവസങ്ങളിലും തുടരുമെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണര്‍ അറിയിച്ചു.

പരിശോധനയില്‍ തിരൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ പി. അബ്ദുള്‍ റഷീദ്, കൊണ്ടോട്ടി ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ഡോ. കെ.സി മുഹമ്മദ് മുസ്തഫ, മങ്കട ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ കെ.ജി രമിത, ജില്ലാ ഭക്ഷ്യ സുരക്ഷാ നോഡല്‍ ഓഫീസര്‍ ദിവ്യ ദിനേഷ് , ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ആര്‍.ഹേമ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top