കര്‍ഷക സമരം ഏഴാം മാസത്തിലേക്ക്; സമരഭൂമിയില്‍ ഇന്ന് കരിദിനം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടത്തുന്ന രാജ്യവ്യാപക സമരം ഏഴാം മാസത്തിലേക്ക് കടക്കുമ്പോള്‍ കര്‍ഷകര്‍ ഇന്ന് കരിദിനം ആചരിക്കും. 2014 മെയ് 26ന് പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റതിന്റെ ഏഴാം വാര്‍ഷികം കൂടിയായ ഇന്ന് പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് കര്‍ഷകര്‍ പ്രതിഷേധിക്കും.

സമരം നടക്കുന്ന പ്രദേശങ്ങളില്‍ ട്രാക്ടറുകളിലും മറ്റുമായി മുദ്രാവാക്യം വിളിച്ചും കരിങ്കൊടി കാണിച്ചും പ്രതിഷേധിക്കാനാണ് കര്‍ഷക നേതാക്കളുടെ ആഹ്വാനം. വിവിധ സംഘടനകളാണ് ഇന്നത്തെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പ്രതിഷേധത്തിന് പിന്തുണയുമായി പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളുമടക്കം 12 പ്രതിപക്ഷ പാര്‍ട്ടികളാണ് കരിദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഐക്യദാര്‍ഢ്യത്തിന് നന്ദി അറിയിച്ച കര്‍ഷകര്‍ പിന്തുണ സ്വീകരിക്കുകയും ചെയ്തു.

രാജ്യ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമകള്‍, ചിത്രങ്ങള്‍ എന്നിവ കൂട്ടിയിട്ട് കത്തിക്കും. കറുത്ത തലപ്പാവ്, ദുപ്പട്ട, വസ്ത്രം എന്നിവ ധരിച്ച് ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഡല്‍ഹി അതിര്‍ത്തികളിലും പ്രതിഷേധം സംഘടിപ്പിക്കും. കര്‍ഷക ട്രാക്ടറുകളിലും കറുത്ത പതാകകള്‍ സ്ഥാപിക്കും. സാമൂഹിക അകലവും മറ്റ് കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് പ്രതിഷേധം നടത്തുമെന്നും കര്‍ഷകര്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top