എലത്തൂര്‍ സീറ്റ് എന്‍.സി.കെയ്ക്ക് തന്നെ

കോഴിക്കോട്: എലത്തൂര്‍ സീറ്റ് എന്‍ സി കെയ്ക്ക് തന്നെ. സീറ്റ് വിട്ട് നല്‍കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സീറ്റ് അവര്‍ക്ക് തന്നെ നല്‍കുകയായിരുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. ഇതോടെ എന്‍സികെയുടെ സുല്‍ഫിക്കര്‍ മയൂരി തന്നെ എലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.

ഘടക കക്ഷികള്‍ക്ക് നല്‍കിയ സീറ്റ് തിരിച്ചെടുക്കില്ല.മറ്റു വിമത സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കണമെന്നും എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സുള്‍ഫീക്കര്‍ മയൂരിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും ഹസന്‍ അറിയിച്ചു. ഡി സി സി യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഹസന്‍ അന്തിമ തീരുമാനം വ്യക്തമാക്കിയത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി എലത്തൂരില്‍ വലിയ തര്‍ക്കമാണ് നടന്നിരുന്നത്. കഴിഞ്ഞദിവസം സമവായത്തിന് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് എം പി എം.കെ രാഘവന്‍ ഇറങ്ങിപ്പോയിരുന്നു. എന്‍സികെ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് രാഘവന്‍ ഇറങ്ങിപ്പോയത്. എലത്തൂര്‍ സീറ്റ് എന്‍സികെക്ക് വിട്ടുനല്‍കരുതെന്നും അത്തരത്തിലൊരു സമവായം അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു പ്രവര്‍ത്തകരുടെ നിലപാട്. ഡിസിസി ഭാരവാഹികള്‍ പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിന്നു.
എന്‍സിപി നേതാവും ഗതാഗത മന്ത്രിയുമായ എ കെ ശശീന്ദ്രാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ശശീന്ദ്രനെതിരെ വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചയര്യത്തില്‍ മികച്ച കോണ്‍ഗ്രസ് നേതാവിനെ നിര്‍ത്തിയാല്‍ ജയിക്കാനാകുമെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ നിഗമനം. എന്നാല്‍ സഖ്യകക്ഷിയായിട്ടുള്ള എന്‍സികെയ്ക്ക് യുഡിഎഫ് നേതൃത്വം സീറ്റ് നല്‍കുകയായിരുന്നു.ഇതാണ് പ്രവര്‍ത്തകരുടെ എതിര്‍പ്പിന് ഇടയാക്കിയത്.

Share news
error: Content is protected !!
Scroll to Top