മാലിന്യ സംസ്കരണം: നിയമലംഘനങ്ങളിൽ നടപടിയെടുത്ത് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്

മലപ്പുറം:മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ ശക്തമായ നടപടിയുമായി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്. കൊണ്ടോട്ടിയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയ സ്ക്വാഡ് നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.
നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഹോൾസെയിൽ ആയി വിൽക്കുന്നതിന് സൂക്ഷിച്ച സ്ഥാപനത്തിനെതിരെ കേസെടുത്തു.

ഇൻസിനേറ്റര്‍ ഉപയോഗിച്ച് മാലിന്യങ്ങൾ കത്തിക്കുന്നതും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഭക്ഷണസാധനങ്ങൾ പാർസൽ ചെയ്യുന്നതും കണ്ടെത്തി. പൊതുസ്ഥലത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുക, ജലം മലിനമാക്കുക തുടങ്ങിയ നിയമലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തി. മാലിന്യസംസ്കരണ രംഗത്തെ നിയമലംഘനങ്ങൾ കണ്ടെത്തുക, പരിശോധന നടത്തുക, അനധികൃതമായി തള്ളുന്ന മാലിന്യം പിടിച്ചെടുക്കുക, പിഴ ചുമത്തുക, നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു നശിപ്പിക്കുക തുടങ്ങിയവയാണ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിൻ്റെ ചുമതലകൾ.

ഒതുക്കുങ്ങൽ പഞ്ചായത്തിലെ ചിക്കൻ സ്റ്റാളുകളിൽ നടത്തിയ പരിശോധനയിലും ഗുരുതരമായ നിയമ ലംഘനങ്ങൾ കണ്ടെത്തി. വരും ദിവസങ്ങളിലും ജില്ലയിൽ കർശനമായ പരിശോധന തുടരുമെന്ന് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചെയർമാൻ വി.കെ മുരളി, നോഡൽ ഓഫീസർ പി. ഹൈദ്രോസ് എന്നിവർ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top