കെ. എസ്. ആര്‍. ടി. സി പുതിയതായി ആരംഭിച്ച ഓപ്പണ്‍ ഡെക്ക് ഡബിള്‍ ഡെക്കര്‍ സിറ്റി റൈസ് ബസിന്റെ വിശദാംശം വിനോദ സഞ്ചാരികള്‍ക്ക് ഡി. ടി. പി. സി മുഖേന ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. സിറ്റി റൈഡ് ബസ് തിരുവനന്തപുരത്ത് ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുറന്ന ഡബിൾ ഡെക്കർ ബസ്സിലിരുന്ന് നഗരക്കാഴ്ചകൾ കാണുവാനാണ് കെഎസ്ആർടിസി തിരുവനന്തപുരത്ത് അവസരം ഒരുക്കുന്നത്. മേൽക്കൂരയില്ലാത്ത ഡബിൾ ഡെക്കർ ബസ്സുകളുടെ മുകൾഭാഗത്ത് ഇരുന്ന് യാത്ര ചെയ്ത് വിശാലമായ ആകാശക്കാഴ്ചകളും നഗര കാഴ്ചകളും നേരിട്ട് കാണാം.
തിരുവനന്തപുരം നഗരത്തില്‍ ആരംഭിച്ച പദ്ധതി ഭാവിയില്‍ മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം നഗരത്തിന്റെ വിവിധ മേഖലകള്‍ കാണാനും ആസ്വദിക്കാനും കഴിയുന്ന മാതൃകാ പദ്ധതിയായി ഇത് മാറും. വൈക്കത്ത് ബസില്‍ ആരംഭിച്ച ഫുഡ് ഇ വീല്‍സ് പദ്ധതിയും മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു.
ടൂറിസം മന്ത്രിയുടെ ആശയമാണ് സിറ്റി റൈഡ് എന്ന നിലയില്‍ പ്രാവര്‍ത്തികമാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ പകല്‍ യാത്രയ്ക്കും രാത്രി യാത്രയ്ക്കും 200 രൂപ വീതമാണ് ഫീസ്. രാത്രിയും പകലുമായി ബുക്ക് ചെയ്യുന്നവര്‍ക്ക് 350 രൂപയാണ് നിരക്ക്. പ്രാരംഭ ഓഫര്‍ കഴിഞ്ഞാല്‍ പകല്‍, രാത്രി യാത്രകള്‍ക്ക് 250 രൂപ വീതം ഈടാക്കും. പകലും രാത്രിയും ചേര്‍ത്ത് ബുക്ക് ചെയ്യുമ്പോള്‍ 400 രൂപയായിരിക്കും ചാര്‍ജെന്ന് മന്ത്രി പറഞ്ഞു.
മാതൃകാപരപമായ പ്രവര്‍ത്തനം നടത്തിയ അഞ്ച് കെ. എസ്. ആര്‍. ടി. സി ജീവനക്കാര്‍ക്ക് ടൂറിസം മന്ത്രി പുരസ്‌കാരങ്ങള്‍ നല്‍കി. സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുട്ടികളും ജീവനക്കാരുമാണ് മന്ത്രിമാര്‍ക്കൊപ്പം ആദ്യ യാത്ര നടത്തിയത്. കെ. എസ്. ആര്‍. ടി. സി സി എം ഡി ബിജു പ്രഭാകര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.




