ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമം; അര്‍ധരാത്രിയോളം നീണ്ട അസാധാരണ സിറ്റിംഗ്: ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും, കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കിയും ഡല്‍ഹി ഹൈക്കോടതി. അര്‍ധരാത്രിയോളം നീണ്ട അസാധാരണ സിറ്റിംഗില്‍ കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തിയിരുന്നു. ഒടുവില്‍ ഹര്‍ജി ഇന്ന്‌ പരിഗണിക്കാനായി മാറ്റി.

480 മെട്രിക് ടണ്‍ ഓക്സിജന്‍ പൊലീസ് സുരക്ഷയോടെ ഡല്‍ഹിയില്‍ എത്തിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നല്‍കിയ ഉറപ്പ് ഹൈക്കോടതി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഹര്‍ജി ഇന്ന്‌ പരിഗണിക്കാനായി മാറ്റിയത്. സ്വകാര്യ ആശുപത്രി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു അസാധാരണ സിറ്റിംഗ്.

ഓക്സിജന്‍ ലഭ്യമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന സമീപനത്തില്‍ ഞെട്ടലെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്രസര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി കാണുന്നില്ല. ഓക്സിജന്‍ ക്ഷാമം കാരണം ജനങ്ങള്‍ മരിക്കുന്നത് കാണാനാകില്ല. യാചിച്ചോ, വാങ്ങിയോ, ബലംപ്രയോഗിച്ചോ അടിയന്തരഘട്ടം മറികടക്കണമെന്ന് കോടതി വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ പൗരന്മാരുടെ ജീവിക്കാനുള്ള മൗലികാവകാശം സംരക്ഷിക്കണമെന്ന് പറഞ്ഞ ഹൈക്കോടതി ആശുപത്രികളില്‍ ഓക്സിജന്‍ എത്തിക്കാന്‍ എന്ത് വഴിയാണോ സ്വീകരിക്കേണ്ടത് ആ നടപടിയെടുക്കണമെന്നും ആവശ്യമെങ്കില്‍ വ്യവസായ മേഖലയില്‍ ഉപയോഗിക്കാന്‍ വച്ചിരിക്കുന്ന മുഴുവന്‍ ഓക്സിജനും മെഡിക്കല്‍ ആവശ്യത്തിന് വകമാറ്റണമെന്നും ചൂണ്ടിക്കാട്ടി.

 

Share news
error: Content is protected !!
Scroll to Top