കസ്റ്റഡിയിലിരിക്കെ പ്രതി സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവല്ലത്ത് ദമ്പതികളെ ആക്രമിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മരണ കാരണമായ പരുക്കുകളോ മര്‍ദ്ദനത്തിന്റെ അടയാളങ്ങളോ ഇല്ല. എന്നാല്‍ ചെറിയ പാടുകളും അടയാളങ്ങളുമുണ്ട്. അവ മരണകാരണമല്ല. മരണ കാരണം മര്‍ദ്ദനമല്ലെങ്കിലും കസ്റ്റഡിയില്‍ വെച്ച് പൊലീസ് പ്രതിയെ മര്‍ദ്ദിച്ചോ എന്നതില്‍ അന്വേഷണം തുടരുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. ഇതോടെ കേസില്‍ പൊലീസുകാര്‍ക്കെതിരെ
മര്‍ദനം, കൊലപാതകം പോലുള്ള ഗുരുതര വകുപ്പുകള്‍ ഉടന്‍ ചേര്‍ക്കേണ്ടെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഇവരെ വീണ്ടും ചോദ്യം ചെയ്യും. അസ്വാഭാവിക മരണം എന്ന നിലവിലെ വകുപ്പ് നിലനിര്‍ത്തി അന്വേഷണം തുടരും.

തിരുവല്ലം ജഡ്ജികുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് മരിച്ച സുരേഷ് അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് സുരേഷ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് മര്‍ദ്ദനമാണ് മരണ കാരണമെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഡിജിപി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഉത്തരവിറക്കി.

തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. സുരേഷിനൊപ്പം അറസ്റ്റ് ചെയ്ത മറ്റ് നാലു പേരും ഇപ്പോഴും ജയിലാണ്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top