‘കശ്മീര്‍ ഫയല്‍സി’ന്റെ പുരസ്‌കാരത്തില്‍ വിമര്‍ശനം, രാഷ്ട്രീയ നേട്ടത്തിന് അവാര്‍ഡിന്റെ വില കളയരുത്; സ്റ്റാലിന്‍

ചെന്നൈ: 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ദേശീയോദ്ഗ്രഥന ഫീച്ചര്‍ ചിത്രമായി ദ കശ്മീര്‍ ഫയല്‍സ് തിരഞ്ഞെടുത്തതില്‍ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തരംതാണ രാഷ്ട്രീയ നേട്ടത്തിനായി ദേശീയ അവാര്‍ഡിന്റെ വില കളയരുതെന്ന് സ്റ്റാലിന്‍ വിമര്‍ശിച്ചു.

‘ വിവാദ ചിത്രമെന്ന നിലയില്‍ നിഷ്പക്ഷ സിനിമാ നിരൂപകര്‍ അവഗണിച്ച ചിത്രത്തിന് ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചത് ആശ്ചര്യകരമാണ്. സാഹിത്യ-ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ രാഷ്ട്രീയ പക്ഷപാതം ഇല്ലാതായാല്‍ കാലാതീതമായ ബഹുമതിയുണ്ടാവും. വിലകുറഞ്ഞ രാഷ്ട്രീയത്തിന് വേണ്ടി ദേശീയ പുരസ്‌കാരങ്ങളുടെ വില കളയരുത്.’ സ്റ്റാലിന്‍ പറഞ്ഞു. അതേസമയം മറ്റ് പുരസ്‌കാര വിജയികളെ സ്റ്റാലിന്‍ അഭിനന്ദിച്ചു.

അല്ലു അര്‍ജുനാണ് മികച്ച നടന്‍. പുഷ്പ ദ റൈസ് എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായാണ് അല്ലു അര്‍ജുന്‍ അഭിനയിച്ചത്. മികച്ച നടിയായി രണ്ട് പേരെ തിരഞ്ഞെടുത്തു. ഗംഗുഭായ് കത്തിയാവാഡി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടും മിമി എന്ന ചിത്രത്തിലെ അഭിനയത്തിന് കൃതി സനോണുമാണ് പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ഇന്ദ്രന്‍സിന് ‘ഹോമി’ലൂടെ ലഭിച്ചു. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് ‘റോക്കട്രി: ദ നമ്പി ഇഫക്റ്റ്‌സി’നും മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ‘ഹോമി’നും മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡിന് ‘നായാട്ടി’ലൂടെ ഷാഹി കബീറും മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ‘മേപ്പടിയാനി’ലൂടെ വിഷ്ണു മോഹനും സ്വന്തമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top