തിങ്കളാഴ്ച മുതല്‍ ബാറുകളും പാര്‍ക്കുകളും തുറക്കും; ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തിങ്കളാഴ്ച മുതല്‍ ബാറുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി പത്തു മണി വരെയാണ് ബാറുകള്‍ക്ക് പ്രവര്‍ത്തനനുമതി.

പാര്‍ക്കുകള്‍, മൈതാനങ്ങള്‍ ഗോള്‍ഫ് ക്ലബ്, യോഗങ്ങള്‍ എന്നിവയ്ക്ക് അനുമതി നല്‍കിതായി മുഖ്യമന്ത്രി അറിയിച്ചു. മാര്‍ക്കറ്റ്, മാളുകള്‍ എന്നിവയ്ക്ക് രാവിലെ പത്തു മണി മുതല്‍ രാത്രി എട്ടു മണിവരെയാണ് പ്രവര്‍ത്തനനുമാതി. റസ്റ്ററന്റുകള്‍ക്ക് രാവിലെ എട്ടു മുതല്‍ രാത്രി പത്തു മണി വരെ പ്രവര്‍ത്തനനുമതി നല്‍കി. എന്നാല്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രമായിരിക്കും പ്രവേശനനുമതി.

അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്രെയ്നിങ് സെന്ററുകള്‍, കോച്ചിങ് ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നിവയ്ക്ക് പ്രവര്‍ത്തനനുമതി ഉണ്ടായിരിക്കില്ല. ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ ആറ്-എട്ട് ആഴ്ചയ്ക്കുള്ളില്‍ എത്തുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. അകലം പാലിക്കാത്തതും മാസ്‌ക് ധരിക്കാത്തതും കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 81 ദിവസത്തിനു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അറുപതിനായിരത്തില്‍ താഴെ എത്തുന്നത്. രാജ്യത്ത് ഇതുവരെ 2,98,81,965 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 87,619 പേര് കൂടി രാജ്യത്ത് രോഗമുക്തി നേടി. ഇതോടെ ഇതുവരെ 2,87,66,009 പേര് കോവിഡ് മുക്തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1576 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,86,713 ആയി. നിലവില്‍ രാജ്യത്ത് 7,29,243 സജീവ കേസുകളാണുള്ളത്. ഇതുവരെ 27,66,93,572 ഡോസ് വാക്സിന് നല്കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top