ചേലേമ്പ്രയില്‍ അടച്ചിട്ട വീട് കുത്തിതുറന്ന് പണവും സ്വര്‍ണവും കവര്‍ന്നു; മോഷ്ടിച്ച എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 40,000രൂപ പിന്‍വലിച്ചു.

തേഞ്ഞിപ്പലം: ചേലേമ്പ്രയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. ഇവിടെ നിന്ന് പണവും സ്വര്‍ണാഭരണവും കവര്‍ന്നു. ഒലിപ്രം കടവ് ആലങ്ങോട്ട് ചിറ പനയപ്പുറം റോഡിലെ പുളളിച്ചി വീട്ടില്‍ മുഹമ്മദ് മുസ്ലിയാരുടെ മകന്‍ ഹക്കീമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ച എ.ടി.എം.കാര്‍ഡ് എടുത്ത മോഷ്ടാക്കള്‍ നാല്‍പ്പതിനായിരം രൂപ എ.ടി.എമ്മില്‍ നിന്നും പിന്‍വലിച്ചു. അലമാരയില്‍ സൂക്ഷിച്ച 12000 രൂപയും കുട്ടികളുടെ ഒരു പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും നഷ്ടപെട്ടിട്ടുണ്ട്. ഹക്കീം വിദേശത്താണ്.

വ്യാഴാഴ്ച ഹക്കീമിന്റെ ഭാര്യയും കുട്ടികളും സ്വന്തം വീട്ടിലേക്ക് വീട് പൂട്ടി പോയ സമയത്താണ് കവര്‍ച്ച നടന്നത്. അടുക്കള ഭാഗത്തെ വാതിലുകളുടെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. കിടപ്പു മുറിയുടെ വാതിലും അലമാരയും തകര്‍ത്തിട്ടുണ്ട്. തേഞ്ഞിപ്പലം സി.ഐ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ രാത്രി രണ്ട് മണിക്കും മൂന്നരക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. മൂന്നരയോടെ സമീപ വാസിയായ യുവാവ് ഓട്ടോയില്‍ ട്രിപ്പ് പോവുന്നതിനിടെ മോഷണം നടന്ന വീടിന് സമീപത്തായി ഒരു സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. രാവിലെ ഏഴ് മണിക്കാണ് മോഷണ വിവരം അറിയുന്നത്. എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതായുള്ള ഫോണ്‍ സന്ദേശം പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പ വിവരം അറിയുന്നത്. പതിനായിരം രൂപ വീതം നാല് തവണയായാണ് പണം പിന്‍വലിച്ചത്. പ്രദേശത്തെ സി.സി. ടീവികള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവ സമയം കാണപ്പെട്ട ഇരുചക്ര വാഹനത്തെ ചുറ്റിപ്പറ്റിയും അന്വേഷണം നടത്തുന്നുണ്ട്.

മലപ്പുറത്ത് നിന്നെത്തിയ ഡോഗ് സ്‌ക്വാഡ്,വിരലടയാള വിദഗ്ധര്‍ എന്നിവരും സംഭവസ്ഥലലത്തെത്തി തെളിവെടുപ്പുനടത്തി. വീട്ടില്‍ എത്തിയ പൊലീസ് നായ ഇവരുടെ വീടിന്റെ പിന്നിലെ ഗേറ്റ് വഴി അടുത്ത വീട്ടിലൂടെ റോഡിലേക്കും ഒലിപ്രം റോഡിലും എത്തി നിന്നു. പിന്നീട് കാലിക്കറ്റ് സര്‍വകലാശാല എസ്.ബി.ഐ ശാഖക്ക് സമീപത്തെ എ.ടി.എമ്മിലും എത്തിച്ചു തെളിവെടുത്തു. മോഷ്ടാക്കള്‍ക്കായി തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

 

 

Share news
error: Content is protected !!
Scroll to Top