ചേലേമ്പ്ര ചേലൊത്തതാക്കിയെന്ന്‌ എല്‍ഡിഎഫ്‌-ജനകീയമുന്നണി ; എങ്ങിനെയും തിരിച്ചുപിടിക്കാന്‍ യുഡിഎഫ്‌

തേഞ്ഞിപ്പലം ; കോഴിക്കോട്‌ ജില്ലയോട്‌ ചേര്‍ന്ന്‌ കിടക്കുന്ന ചേലേമ്പ്ര പഞ്ചായത്തില്‍ ഇക്കുറി മത്സരങ്ങള്‍ തീപാറും. കഴിഞ്ഞ തവണ കൈവിട്ടുപോയ പഞ്ചായത്ത്‌ തിരിച്ചുപിടിക്കാന്‍ അരയും തലയും മുറുക്കി യുഡിഎഫ്‌ രംഗത്തിറങ്ങുമ്പോള്‍ വികസനതുടര്‍ച്ചയെന്ന മുദ്രാവാക്യമുയര്‍ത്തിയാണ്‌ എല്‍ഡിഎഫ്‌ മുന്നോട്ട്‌ പോകുന്നത്‌.

ഇക്കുറി നേരത്തെ ഭരണരംഗത്ത്‌ പയറ്റിത്തെളിഞ്ഞ നിരവധി പ്രമുഖര്‍ നേര്‍ക്കുനേര്‍ മത്സരരംഗത്തുണ്ട്‌.

ഏറ്റവും പ്രധാനപ്പെട്ട മത്സരം നടക്കുന്നത്‌ കഴിഞ്ഞ ഭരണസമിതിയുടെ ചുക്കാന്‍ പിടിച്ച രാജേഷ്‌ മത്സരിക്കുന്ന 17ആം വാര്‍ഡ്‌ തന്നെയാണ്‌. ഇത്തവണ ജനകീയമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാജേഷിനെതിരെ യുഡിഎഫ്‌ രംഗത്തിറക്കിയിരിക്കുന്നത്‌ കഴിഞ്ഞ ഭരണസമിതിയിലെ യുഡിഎഫ്‌ അംഗമായിരുന്ന ഇക്‌ബാല്‍ പൈങ്ങോട്ടൂര്‍ ആണ്‌.

15ാം വാര്‍ഡില്‍ മുന്‍ സ്‌റ്റാന്‍ഡിങ്ങ്‌ കമ്മറ്റി ചെയര്‍മാന്‍ ആയിരുന്ന അസീസ്‌ പാറയില്‍ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ മുന്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്‍ഡിങ്‌ കമ്മറ്റി ചെയര്‍മാന്‍ കെപി അമര്‍ എതിരാളിയാകുന്നു.

ജനറല്‍ വാര്‍ഡില്‍ രണ്ട്‌ വനിതകള്‍ പോരാട്ടത്തിനിറങ്ങുന്നതും ചേലമ്പ്രയില്‍ കാണാം.
അഞ്ചാംവാര്‍ഡില്‍ മുന്‍ ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ ജമീല മാത്രമ്മല്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ എതിരാളി ജനകീയമുന്നണിയിലെ മുന്‍ പഞ്ചായത്ത്‌ സ്റ്റാന്‍ഡിങ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്ന ഉദയകുമാരിയാണ്‌.

18 വാര്‍ഡുകളാണ്‌ ചേലേമ്പ്രയിലുള്ളത്‌. കഴിഞ്ഞ തവണത്തതുപോലെ തന്നെ ഇത്തവണയും എല്‍ഡിഎഫ്‌ ജനകീയമുന്നണി സഖ്യമാണ്‌ യുഡിഎഫിനെ നേരിടുന്നത്‌. ബിജെപിയും. എസ്‌ഡിപിഐയും ചില വാര്‍ഡുകളില്‍ മത്സരിക്കുന്നുണ്ട്‌.

Share news
error: Content is protected !!
Scroll to Top