എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരി സാറാ തോമസ് (88) അന്തരിച്ചു. ചെറുകഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയയായ സാറാ 20 ഓളം നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

1934 തിരുവനന്തപുരത്താണ് സാറാ തോമസിന്റെ ജനനം. ‘ജീവിതം എന്ന നദി’ ആണ് ആദ്യ നോവല്‍. 34ാം വയസ്സില്‍ പുറത്തിറങ്ങി. സാറാ തോമസിന്റെ മുറിപ്പാടുകള്‍ എന്ന നോവല്‍ പിഎ ബക്കര്‍ മണിമുഴക്കം എന്ന സിനിമയാക്കി. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളില്‍ പുരസ്‌കാരം നേടി. സാറാ തോമസിന്റെ അസ്തമയം, പവിഴമുത്ത്, അര്‍ച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളായിട്ടുണ്ട്.

നാര്‍മടിപ്പുടവ, ദൈവമക്കള്‍, അഗ്‌നിശുദ്ധി, ചിന്നമ്മു, വലക്കാര്‍, നീലക്കുറിഞ്ഞികള്‍, ചുവക്കും നേരി, ഗ്രഹണം, തണ്ണീര്‍പ്പന്തല്‍, യാത്ര, കാവേരി എന്നിവയാണ് സാറാ തോമസിന്റെ ശ്രദ്ധേയ കൃതികള്‍. നാര്‍മടിപ്പുടവ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മധ്യവര്‍ഗ്ഗ കേരളീയപശ്ചാത്തലത്തില്‍ നിന്നും വ്യത്യസ്തമായ ജീവിതാന്തരീക്ഷം അവതരിപ്പിക്കുന്ന സാറാ തോമസിന്റെ ചില കൃതികള്‍ ശ്രദ്ധേയങ്ങളാണ്. ‘നാര്‍മടിപ്പുടവ’ എന്ന നോവലില്‍ തമിഴ് ബ്രാഹ്‌മണരുടെ ജീവിതം ചിത്രീകരിക്കുന്നു. ‘ദൈവമക്കള്‍’ എന്ന നോവലില്‍ മതപരിവര്‍ത്തനം ചെയ്ത അധസ്തിത വര്‍ഗ്ഗത്തിന്റെ വ്യാകുലതകളും ദുരിതങ്ങളുമാണ് പ്രമേയം.

സാറാ തോമസിന്റെ സംസ്‌കാരം നാളെ പാറ്റൂര്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ നടക്കും.

 

Share news
error: Content is protected !!
Scroll to Top