എസ്എസ്എല്‍സി പരീക്ഷയെഴുതി നാടുവിട്ട 5 വിദ്യാര്‍ഥികളെ ട്രെയിനില്‍ കണ്ടെത്തി

കണ്ണൂര്‍: എസ്എസ്എല്‍സി പരീക്ഷ എഴുതിയശേഷം കൊല്ലത്തുനിന്ന് ട്രെയിന്‍ കയറി നാടുവിട്ട വിദ്യാര്‍ഥികളെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. ബുധനാഴ്ച എസ്എസ്എല്‍സി പരീക്ഷ എഴുതിയശേഷമാണ് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍നിന്ന് നിസാമുദ്ദിന്‍ എക്‌സ്പ്രസില്‍ ജനറല്‍ കോച്ച് ടിക്കറ്റെടുത്ത് മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും യാത്ര പുറപ്പെട്ടത്. കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ചാത്തന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ബുധനാഴ്ച രാത്രി 11.30ന് ട്രെയിന്‍ കണ്ണൂരിലെത്തിയപ്പോള്‍ മറ്റൊരു വിദ്യാര്‍ഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് റെയില്‍വേ പൊലീസ് പരിശോധന നടത്തുന്നുണ്ടായിരുന്നു. വിദ്യാര്‍ഥികളെക്കണ്ട് സംശയം തോന്നി സംസാരിച്ചെങ്കിലും മറുപടി തൃപ്തികരമായതിനാല്‍ പൊലീസ് മടങ്ങി. പരിശോധന കഴിഞ്ഞപ്പോഴാണ് അഞ്ചു വിദ്യാര്‍ഥികളെ കാണാനില്ലെന്ന ചാത്തന്നൂര്‍ പൊലിസിന്റെ സന്ദേശം ലഭിച്ചത്. സംശയം തോന്നിയ പൊലീസ് വീണ്ടും ട്രെയിനില്‍ കയറി കുട്ടികളോട് സംസാരിച്ചു. ഒടുവില്‍ കുട്ടികള്‍ പൊലീസിനോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു.

ഊട്ടിയിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍, അവിടെ എത്താനുള്ള വഴിപോലും അറിയില്ലായിരുന്നു. 2,500 രൂപയാണ് ഇവരുടെ കൈയിലുണ്ടായിരുന്നതെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു. ചൈല്‍ഡ് ലൈന്‍ അധികൃതരെത്തി കൗണ്‍സലിങ് നല്‍കി കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. വ്യാഴാഴ്ച രക്ഷിതാക്കളും പൊലിസും കണ്ണൂരിലെത്തി കുട്ടികളെ കൊല്ലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

കണ്ണൂര്‍ റെയില്‍വേ എസ്എച്ച്ഒ കെ വി ഉമേശന്‍, എസ്.ഐ. പി ജംഷീദ്, സിപിഒ കെ കെ മനോജ്, വി കെ ജിജേഷ്, പി കെ സുമേഷ് എന്നിവരാണ് കുട്ടികളെ കണ്ടെത്തിയ സംഘത്തിലുണ്ടായിരുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top