പ്രണയവിവാഹത്തിന് പിന്തുണ നല്‍കിയതിന് ആക്രമണം; കോഴിക്കോട്ട്  വധുവിന്റെ മാതാപിതാക്കളും ക്വട്ടേഷന്‍ സംഘവും അറസ്റ്റില്‍

കോഴിക്കോട്: പ്രണയവിവാഹം നടത്താന്‍ സഹായിച്ചു എന്നപേരില്‍ ആക്രമണം നടത്തിയതിന് വധുവിന്റെ അമ്മയും അച്ഛനും, ക്വട്ടേഷന്‍ സംഘവും ഉള്‍പ്പെടെ 7 പേര്‍ പോലീസിന്റെ പിടിയില്‍. കോഴിക്കോട് വെള്ളിമാടുകുന്നില്‍ വെച്ചാണ് വരന്റെ ബന്ധുവായ യുവാവ് ആക്രമിക്കപ്പെട്ടത്. കോഴിക്കോട് തലക്കളത്തൂര്‍ പാലോറ മൂട്ടില്‍ അജിത, ഭര്‍ത്താവ് അനിരുദ്ധന്‍ എന്നിവരും ഇവര്‍ ക്വട്ടേഷന്‍ നല്‍കിട സുഭാഷ്, അരുണ്‍, അവിനാശ്, ബാലു എന്നിവരാണ് അറസ്റ്റിലായത്. ചേവായൂര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം. വരന്റെ സഹോദരിയുടെ ഭര്‍ത്താവായ കയ്യാലത്തൊടി റിനീഷിനെയാണ് ക്വട്ടേഷന്‍ സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ റിനീഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അനിരുദ്ധന്റെയും അജിതയുടെയും മകള്‍ ജാനറ്റും ആക്രമിക്കപ്പെട്ട റിനീഷിന്റെ ബന്ധു സ്വരൂപും പ്രണയത്തിലായിരുന്നു. ജാനറ്റിന്റെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തുവെങ്കിലും സിംഗപ്പൂരിലായിരുന്ന സ്വരൂപ് രഹസ്യമായി നാട്ടിലെത്തി ജാനറ്റുമായി രജിസ്റ്റര്‍ വിവാഹം നടത്തി. പിന്നീട് ഇരുവരും സിംഗപ്പൂരിലേക്ക് മടങ്ങുകയും ചെയ്തു. ഇതിലുള്ള പകയാണ് ക്വട്ടേഷന്‍ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.

റിനീഷിനെ കൊലപ്പെടുത്താന്‍ തലക്കുളത്തൂര്‍ നടുവിലക്കണ്ടി സുഭാഷ് എന്നയാള്‍ക്ക് രണ്ടര ലക്ഷം രൂപക്ക് ക്വട്ടേഷന്‍ നല്‍കി. ഈ സംഘം രാത്രി കടയടച്ച് റിനീഷ് തിരിച്ച് വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് പിന്നാലെയെത്തി വീട്ടിന് മുന്നില്‍ വെച്ച് ആക്രമിക്കുകയായിരുന്നു. ഹെല്‍മറ്റ് ബലമായി ഊരി ആളെ ഉറപ്പാക്കിയ ശേഷമാണ് ആക്രമിച്ചത്. എന്നാല്‍ ശബ്ദം കേട്ട് റിനീഷിന്റെ ബന്ധു ഓടിവന്നതോടെ ക്വട്ടേഷന്‍ സംഘം രക്ഷപ്പെടുകയായിരുന്നു.

പിടിയിലായ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍. റിനീഷിനെ കൊലപ്പെടുത്താന്‍ നേരത്തെയും ശ്രമങ്ങള്‍ നടന്നിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

Share news
error: Content is protected !!
Scroll to Top