രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു’; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതികരണവുമായി സാക്ഷി മാലിക്

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ മകന് കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ഥിത്വം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ഗുസ്തിതാരം സാക്ഷി മാലിക്. രാജ്യത്തെ പെണ്‍മക്കള്‍ തോറ്റുവെന്നും ബ്രിജ്ഭൂഷണ്‍ ജയിച്ചെന്നുമാണ് സാക്ഷി മാലിക്കിന്റെ പ്രതികരണം.

കൈസര്‍ഗഞ്ചിലെ സിറ്റിങ് എംപിയായ ബ്രിജ് ഭൂഷണിനെ മാറ്റിയാണ് അദ്ദേഹത്തിന്റെ ഇളയമകന്‍ കരണ്‍ ഭൂഷണ്‍ സിങ്ങിനെ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയത്. ”ബ്രിജ് ഭൂഷണന്റെ മകന്റെ സ്ഥാനാര്‍ഥിത്വം കോടിക്കണക്കിന് പെണ്‍മക്കളുടെ മനോവീര്യം തകര്‍ത്തു. ശ്രീരാമന്റെ പേരില്‍ വോട്ടു ചോദിക്കുന്നവര്‍ ആ പാത പിന്തുടരുന്നുണ്ടോ ?” സാക്ഷി മാലിക് ചോദിച്ചു.

‘ഞങ്ങള്‍ എല്ലാവരും ഞങ്ങളുടെ കായികജീവിതം പണയപ്പെടുത്തി. ദിവസങ്ങളോളം തെരുവില്‍ വെയിലത്തും മഴയത്തും ഉറങ്ങി. എന്നാല്‍ ഇന്നുവരെ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തിട്ടില്ല. ഞങ്ങള്‍ നീതി മാത്രമാണ് ആവശ്യപ്പെടുന്നത്’, സാക്ഷി എക്‌സ് കുറിപ്പില്‍ പറഞ്ഞു.

ബ്രിജ് ഭൂഷണിന്റെ മകന് സ്ഥാനാര്‍ഥിത്വം നല്‍കുകവഴി രാജ്യത്തെ കോടിക്കണക്കിന് പെണ്‍മക്കളുടെ മനോവീര്യം തകര്‍ത്തിരിക്കുകയാണ്. സ്ഥാനാര്‍ഥിത്വം പോയിരിക്കുന്നത് അതേ കുടുംബത്തിലേക്കാണ്. കേന്ദ്രസര്‍ക്കാര്‍ ഒരാള്‍ക്ക് മുന്‍പില്‍ ഇത്രയ്ക്ക് ദുര്‍ബലമാകുന്നുവോ എന്നും സാക്ഷി ചോദിച്ചു.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരിക്കേ വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രിജ് ഭൂഷണിനെതിരേ വന്‍ പ്രതിഷേധമായിരുന്നു കഴിഞ്ഞവര്‍ഷം നടന്നത്. സാക്ഷി മാലിക്, ബജ്രംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങി നിരവധി താരങ്ങള്‍ ഡല്‍ഹിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top