ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ ആദിവാസി യുവതിക്ക് വീട്ടില്‍ സുഖപ്രസവം

മലപ്പുറം: ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ ആദിവാസി യുവതിക്ക് വീട്ടില്‍ സുഖപ്രസവം. പെരിന്തല്‍മണ്ണ താഴേക്കോട് അരക്കുപറമ്പ് ആദിവാസി കോളനിയിലെ ശോഭ (26) ആണ് വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. ശോഭയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ട്രൈബല്‍ പ്രമോട്ടര്‍ മണികണ്ഠനെ വിവരം അറിയിച്ചു. തുടര്‍ന്ന് മണികണ്ഠന്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് ഫഹദ് അലി പി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സജീര്‍ പി എന്നിവര്‍ കോളനിയില്‍ എത്തി. എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സജീറിന്റെ പരിശോധനയില്‍ പ്രസവം എടുക്കാതെ ശോഭയെ ആംബുലന്‍സിലേക്ക് മാറ്റുന്നത് സുരക്ഷിതം അല്ലെന്ന് മനസ്സിലാക്കി വീട്ടില്‍ തന്നെ പ്രസവം എടുക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. ഈ സമയം സ്ഥലത്തെത്തിയ ആശ പ്രവര്‍ത്തക ജുമൈദയും സജീറിന് വേണ്ട സഹായം ഒരുക്കി.

9.46ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സജീറിന്റെ പരിചരണത്തില്‍ ശോഭ കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് സജീര്‍ അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സിലേക്ക് മാറ്റി. ആംബുലന്‍സ് പൈലറ്റ് ഫഹദ് അലി അമ്മയെയും കുഞ്ഞിനെയും ഉടന്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top