ഗാംബിയയില്‍ 66 കുട്ടികളുടെ മരണം; ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കമ്പനിക്കെതിരെ അന്വേഷണം

ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന കഫ് സിറപ്പിനേക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് കഫ് സിറപ്പ് കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഇന്ത്യയില്‍ നിന്നുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ നാല് തരം കഫ് സിറപ്പുകള്‍ക്കെതിരേയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കമ്പനിയില്‍ നിര്‍മിക്കുന്ന മരുന്നുകള്‍ വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. പനിയ്ക്കും ചുമയ്ക്കുമായി നല്‍കുന്ന സിറപ്പാണ് ആരോഗ്യത്തിന് ഹാനികരമാണെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയത്.

പീഡിയാട്രിക് വിഭാഗത്തില്‍ ഉപയോഗിച്ച പ്രോമെത്താസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്‌സാമാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നീ മരുന്നുകളില്‍ അപകടകരമായി അളവില്‍ കെമിക്കലുകള്‍ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. നാല് മരുന്നുകളിലും അമിതമായ അളവില്‍ ഡയാത്തൈലീന്‍ ഗ്ലൈക്കോള്‍, ഈതൈലീന്‍ ഗ്ലൈക്കോള്‍ എന്നിവ അടങ്ങിയിരിക്കുന്നതായി രാസപരിശോധനയില്‍ വ്യക്തമായതായും ലോകാരോഗ്യ സംഘടന പറയുന്നു.

നിലവില്‍ ഗാംബിയയില്‍ വിതരണം ചെയ്ത മരുന്നുകളിലാണ് ഇത് കാണപ്പട്ടിരിക്കുന്നതെങ്കിലും മറ്റു രാജ്യങ്ങളിലും ഇവ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഡബ്ലുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡഡ് ഓര്‍ഗനൈസേഷന്‍ സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വിശദമാക്കി. മരുന്ന് ഉത്പാദിപ്പിച്ച മെയിഡന്‍ ഫാര്‍മസ്യൂട്ടിക്കള്‍സ് സ്ഥിതി ചെയ്യുന്ന ഹരിയാനയിലെ ഡ്രഗ്‌സ് കണ്ട്രോള്‍ അതോറിറ്റിയോടും വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ‘ഫിക്സഡ് ഡോസ് കോമ്പിനേഷന്‍’ വിഭാഗത്തിലുള്ള 19 കോക്ടെയില്‍ അഥവാ മരുന്നുസംയുക്തങ്ങളില്‍ 14 എണ്ണവും നിരോധിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിന്റെ (ഡിസിജിഐ) ഉപദേശക ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ഡോ. റെഡ്ഡീസ് ഡയലക്സ് ഡിസി, മാന്‍കൈന്‍ഡ്സ് ടെഡികഫ്, കോഡിസ്റ്റാര്‍, അബോട്ടിന്റെ ടോസെക്സ്, ഗ്ലെന്‍മാര്‍ക്കിന്റെ അസ്‌കോറില്‍ സി തുടങ്ങിയ ചുമയ്ക്കുള്ള സിറപ്പുകളാണ് നിരോധിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഡിസിജിഐയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

 

 

Share news
error: Content is protected !!
Scroll to Top