തിരൂരില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം തുടങ്ങുന്നു.

മലപ്പുറം: സംസ്ഥാനത്ത് തിരൂര്‍ ഉള്‍പ്പെടെ അഞ്ചിടത്തുകൂടി പാസ് പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി ഇ.അഹമ്മദ് പറഞ്ഞു. തിരൂര്‍, ഷൊര്‍ണ്ണൂര്‍, കാസര്‍കോട്, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിലാണ് പുതിയ സേവാകേന്ദ്രങ്ങള്‍ ആരംഭിക്കുക. മലപ്പുറം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രയുടെ ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

സേവാകേന്ദ്രങ്ങള്‍ സംബന്ധിച്ച് നിരവധി പോരായ്മകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവ പരിഹരിക്കുന്നതിനായി അടിയന്തിരനടപടികള്‍ സ്വീകരിക്കും. ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷകര്‍ക്ക് മൂന്ന് ദിവസത്തേക്ക് നല്‍കിയിരുന്ന അപ്പോയ്‌മെന്റ് 14 ദിവസമായി വര്‍ദ്ധിപ്പിച്ചു സാങ്കേതിക പ്രശ്‌നം പരമാവധി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ ആരംഭിക്കുന്ന കാര്യത്തില്‍ കോഴിക്കോടിനും തിരുവനന്തപുരത്തിനും ലഭിച്ച പിന്തുണ മലപ്പുറത്തിന് ലഭിച്ചിട്ടില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. മലപ്പുറത്ത് ഒരു സേവാകേന്ദ്രം കൂടി ഉടന്‍ ആരംഭിക്കണം. ജീവനക്കാരുടെ കുറവു നിമിത്തം അപേക്ഷ കെട്ടികിടക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു.

 
എംഎല്‍എമാരായ പി ഉബൈദുള്ള, എം ഉമ്മര്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, കെ. മുഹമ്മദുണ്ണി ഹാജി, എന്‍ ഷംസുദ്ദീന്‍, കലക്ടര്‍ എം സി മോഹന്‍ദാസ്, ജില്ലാ പോലീസ് ചീഫ് കെ സേതുരാമന്‍, പാസ് പോര്‍ട്ട് ഓഫീസര്‍ കെ അബ്ദുല്‍ റഷീദ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

 

Share news
error: Content is protected !!
Scroll to Top