HIGHLIGHTS : തിരൂര്‍: തിരുന്നാവയയില്‍ ഇന്നലെ കാറില്‍ നിന്ന് രേഖകളില്ലാത്തിന്റെ
തിരൂര്‍: തിരുന്നാവയയില്‍ ഇന്നലെ കാറില്‍ നിന്ന് രേഖകളില്ലാത്തിന്റെ പേരില്‍ പിടികൂടിയ അഞ്ച് കോടിയില്‍ പരം രൂപ രത്‌ന വ്യാപാരത്തിന് അഡ്വാന്‍സ് നല്‍കാനാണെന്ന പ്രതികളുടെ മൊഴിയില്‍ നിന്ന് ചുരുളഴിയുന്നത് വന്‍ തട്ടിപ്പിന്റെ കഥ. സംസ്ഥാനത്ത് കുറച്ചുകാലങ്ങളില്‍ വ്യാപമായി അരങ്ങേറുന്ന വിവിധ തട്ടിപ്പുകളില്‍ ഒന്നാണ് വജ്ര കച്ചവടം. ഇതിനു പുറമെ തമിഴ് നാട്ടില്‍ മുന്നൂറ് ഏക്കര്‍ എസ്റ്റേറ്റ്, കര്‍ണ്ണാടകയിലെ നിധി കുംഭം, നാഗമാണിക്യം, ബ്ലാക്ക് മണി വെളുപ്പിക്കല്‍, നോട്ടിരട്ടിപ്പ് തുടങ്ങിയ കോടികള്‍ മറിയുന്ന തട്ടിപ്പുകളും സജീവമായി ഇവിടെ നിലനില്‍ക്കുന്നുണ്ട്.
ഇന്നലെ തിരുന്നവായയില്‍ എത്തിയ യുവാക്കള്‍ 50 കോടി രൂപയുടെ വില വരുന്ന രത്‌നം വാങ്ങാന്‍ എത്തിയവരാണ്. രത്‌നം കണ്ടതിന് ശേഷം ഗുണമേന്മ ഉറപ്പു വരുത്തി അഡ്വാന്‍സായി നല്‍കാനാണ് അഞ്ച് കോടി കൊണ്ടു വന്നതെന്നാണ ് പ്രതികള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഈ പണം വിവിധ ആളുകളില്‍ നിന്ന് ശേഖരിച്ചതാണെന്നും രത്‌ന വ്യാപാരത്തിന് ലാഭം കിട്ടിയാല്‍ കൂടുതല്‍ തുകയായി തിരിച്ചു നല്‍കാമെന്ന ഉറപ്പിലുമാണ് പണം പലരും നല്‍കിയതെന്നും പ്രതികള്‍ പറഞ്ഞു. ഈ ഇടപാടില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച എടക്കുളം സ്വദേശി പള്ളിയാലില്‍ ഹംസയുടെ പങ്കിനെകുറിച്ചും പോലീസ് അനേ്വഷിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും ഒരു രത്‌ന വ്യാപാരി നൂറുകോടി രൂപ ഇന്റര്‍ നാഷണല്‍ മാര്‍ക്കറ്റില്‍ വില വരുന്ന രത്‌നവുമായി വരുമെന്നും ഹംസയുടെ വീട്ടില്‍ വെച്ച് 50 കോടിക്ക് ഡീല്‍ ഉറപ്പിക്കാനുമായിരുന്നു ഇവരുടെ പ്ലാന്‍. എന്നാല്‍ പോലീസ് അനേ്വഷണത്തില്‍ ഇത്തരം ഒരു വിലപിടിപ്പുള്ള രത്‌നം തന്നെയില്ല എന്നാണ് കരുതുന്നത്. കേസിലെ ഒന്നാം പ്രതിയായ റുവൈസാണ് കൂടുതല്‍ പണം മുടക്കിയിട്ടുള്ളത്. ഈ അഞ്ചു കോടിയില്‍ ഭൂരിഭാഗവും കണക്കില്‍ പെടാത്ത കള്ളപണമാണെന്നാണ് സൂചന.
ഇത്തരം തട്ടിപ്പുകളില്‍ പെട്ട് നിരവധി പേരുടെ ജീവിതമാണ് തകര്‍ന്നിട്ടുള്ളത്. പതിനഞ്ച് വര്‍ഷം മുമ്പ് താനൂരില്‍ 25 ലക്ഷം രൂപ ലോട്ടറിയടിച്ചയാള്‍ ഈ വജ്ര കല്ലിനു പിറകെ പോയി പാപ്പരായ കഥ പ്രസിദ്ധമാണ്. എളുപ്പം പണക്കാരനാവാനുള്ള ആഗ്രഹത്തില്‍ നിരവധി പേരാണ് ഇത്തരം കെണികളില്‍ പെട്ടുപോകുന്നത്.