ഒരു രാത്രി മുഴുവന്‍ പുഴക്കരയില്‍ ഒറ്റപ്പെട്ട യുവതിയെ ഫയര്‍ സര്‍വീസ് രക്ഷപ്പെടുത്തി

നിലമ്പൂര്‍ : ഒരു രാത്രി മുഴുവന്‍ പുഴക്കരയില്‍ ഒറ്റപ്പെട്ടുപോയ യുവതിയെ നിലമ്പൂര്‍ ഫയര്‍ സര്‍വീസ് രക്ഷപ്പെടുത്തി. ബന്ധുക്കളോടൊപ്പം പുഴകാണാനിറങ്ങി മൊടവണ്ണ കോളനിയിലെ പരേതനായ ഗോപാലന്റെ ഭാര്യ സിന്ധു (39) വിനെയാണ് നിലമ്പൂര്‍ ഫയര്‍ സര്‍വീസ് സാഹസികമായി രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ നിലമ്പൂര്‍ പോലീസ് ക്യാമ്പിനടുത്താണ് സംഭവം.

സംഭവത്തെ കുറിച്ച് പറയുന്നതിങ്ങനെ, കഴിഞ്ഞ ദിവസം വൈകിട്ട് ഇളയമ്മയോടും മകനോടുമൊപ്പം പുഴകാണാനിറങ്ങിയവരായിരുന്നു സിന്ധു. എന്നാല്‍ അവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ വൈകിട്ടോടെ സിന്ധുവിനെ തനിച്ചാക്കി കൂടെവന്നവര്‍ ഓടിപ്പോവുകയായിരുന്നത്രെ. ഇരുട്ടുപരന്നതോടെ വഴിയറിയാതെ ഇവര്‍ പുഴക്കരയിലെ മണല്‍പ്പരപ്പില്‍ എത്തിച്ചേര്‍ന്നു. നല്ല ആഴവും പാറക്കെട്ടുകളും കാട്ടാനയിറങ്ങുന്ന പ്രദേശത്തുമാണ് ഒരു രാത്രിമുഴുവന്‍ പേടിച്ചരണ്ട് ഇവര്‍ക്ക് കഴിച്ചുകൂട്ടേണ്ടി വന്നത്. ഇന്ന് രാവിലെ കരച്ചില്‍ കേട്ട നിലമ്പൂര്‍ പോലീസ് ക്യാമ്പിലെ പോലീസുകാരാണ് പുഴയുടെ മറുകരയില്‍ ഇവരെ കണ്ടത്. ഉടന്‍ തന്നെ ഫയര്‍ സര്‍വീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ നിലമ്പൂര്‍ ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്സ് സംഘം റബ്ബര്‍ ഡിങ്കിയുമായി പോയി മറുകരയിലെത്തി സിന്ധുവിനെ പോലീസ് ക്യാമ്പിന് സമീപത്തെ കടവിലെത്തിക്കുകയായിരുന്നു. തലേദിവസം മുതല്‍ ഭക്ഷണം കഴിക്കാത്തതിനാല്‍ ക്ഷീണിച്ചവശയായിരുന്നു യുവതി.തുടര്‍ന്ന് ഉടന്‍ തന്നെ നിലമ്പൂര്‍ പോലീസിന്റെ സഹായത്തോടെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ലീഡിങ് ഫയര്‍ മാന്‍ പി കെ സജീവന്‍, ഫയര്‍മാന്മാരായ കെ. കെ അനൂപ്, കെ. മനേഷ്, എസ്. സനന്ത്, കെ.പി അനൂപ്, എം. നിസാമുദ്ധീന്‍, കെ. അഫ്‌സല്‍, ഫയര്‍മാന്‍ ഡ്രൈവര്‍്മാരായ വി.അബ്ദുല്‍ മുനീര്‍, എം.കെ സത്യപാലന്‍, ഹോം ഗാര്‍ഡുമാരായ പി. സി ചാക്കോ, ടി.അലവിക്കുട്ടി, കെ. ഗോപാലകൃഷ്ണന്‍ എന്നിവരടങ്ങിയ ഫയര്‍ഴോഴ്‌സ് ഉദ്യോഗസ്ഥരാണ് യുവതിയെ രക്ഷപ്പെടുത്തിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

Share news
error: Content is protected !!
Scroll to Top