പെരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്ത രോഗ ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ സർവെയ്‍ലന്‍ ഓഫീസർ ഡോ. ഷുബിൻ, ടെക്നിക്കൽ അസിസ്റ്റന്റുമാര്‍, എഡ്യൂക്കേഷൻ ആന്റ് മീഡിയ ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചു.
പെരുവുള്ളൂർ എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ നേത്യത്വത്തിൽ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. രോഗബാധയുള്ള സ്ഥലങ്ങളിലെ എല്ലാ കിണറുകളും സൂപ്പർ ക്ലോറിനേഷൻ ചെയ്തുവരുന്നുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട, നജാത്ത് സ്‌കൂളിലെ രോഗലക്ഷണങ്ങളുള്ള വിദ്യാർഥികളെ രക്തപരിശോധന നടത്തിയിട്ടുണ്ട്. രോഗ പകർച്ച സാധ്യത നിലനിൽക്കുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും, കേരള പബ്ലിക് ഹെൽത്ത് ആക്‌ട് അനുസരിച്ച് നോട്ടീസ് നൽകി. വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ഗ്രാമപഞ്ചായത്തിലെ മറ്റ് സ്‌കൂളുകളിലും ജാഗ്രതം നിർദ്ദേശം നല്‍കുകയും രോഗ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലായിടത്തും വാട്ടർ കൂളർ സംവിധാനത്തിൽ ഡിസ്ഇന്‍ഫെക്ഷന്‍ സംവിധാനം കൂടി ഉണ്ടെന്ന് ഉറപ്പുവരുത്തണ്ടതാണെന്നും പാടങ്ങൾക്കടുത്ത് സ്ഥിതി ചെയ്യുന്ന കുടിവെള്ള സ്രോതസ്സുകൾ ആഴ്‌ചയിൽ രണ്ടു പ്രാവശ്യമെങ്കിലും ക്ലോറിനേഷൻ നടത്തുകയും വെള്ളം ഒരു മിനിട്ട് എങ്കിലും തിളപ്പിച്ച് ആറ്റി കുടിക്കേണ്ടതുമാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.




