ലോകകപ്പ് ടിക്കറ്റുകള്‍ മറിച്ചുവിറ്റു; മൂന്ന് പ്രവാസികള്‍ ഖത്തറില്‍ അറസ്റ്റില്‍

ദോഹ: ഫിഫ ലോകകപ്പ് ടിക്കറ്റുകള്‍ അനധികൃതമായി വില്‍പ്പന നടത്തിയ കേസില്‍ പ്രവാസികളായ മൂന്ന് പേരെ ഖത്തര്‍ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തിയത്. വിവിധ രാജ്യക്കാരായ മൂന്ന് പേരെ ദോഹയിലെ ഔദ്യോഗിക ടിക്കറ്റിംഗ് കേന്ദ്രത്തിന് പുറത്ത് വച്ച് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇപ്പോള്‍ ക്രിമിനല്‍ നടപടികള്‍ നേരിടുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍, അറസ്റ്റിലായവരുടെ നാടോ മറ്റ് വിവരങ്ങളോ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ഇവര്‍ നേരിട്ട് വാങ്ങിയ ടിക്കറ്റ് ഔദ്യോഗിക ടിക്കറ്റ് വില്‍പ്പന ഔട്ട്‌ലെറ്റുകള്‍ക്ക് പുറത്ത് വച്ച് മറ്റുള്ളവര്‍ക്ക് വലിയ തുകയ്ക്ക് മറിച്ചുവില്‍പ്പന നടത്തുന്നതിനെയാണ് ഇവര്‍ പിടിയിലായത്.

ഔദ്യോഗിക സംവിധാനത്തിലൂടെ മാത്രമേ ടിക്കറ്റുകള്‍ വാങ്ങാന്‍ പാടുള്ളൂ എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ലോകകപ്പിലെ അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ ടീമുകളുടെ കളികള്‍ക്ക് കാഴ്ചക്കാര്‍ ഏറെയുള്ളതിനാല്‍ ഈ മത്സരങ്ങളുടെ ടിക്കറ്റുകള്‍ നേരത്തേ തന്നെ വിറ്റുതീര്‍ന്നിരുന്നു. ടൂര്‍ണമെന്റ് തുടങ്ങാന്‍ ഇനി അഞ്ചു ദിവസം മാത്രം ബാക്കി നില്‍ക്കെ, സെന്‍ട്രല്‍ ദോഹയിലെ ഫിഫയുടെ പ്രധാന ടിക്കറ്റിംഗ് കേന്ദ്രത്തിന് പുറത്ത് ടിക്കറ്റ് വാങ്ങാനെത്തിയവരുടെ വലിയ നിരകള്‍ രൂപപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലര്‍ക്കും താല്‍പര്യമുള്ള ടീമുകളുടെ ടിക്കറ്റുകള്‍ കിട്ടാത്ത സാഹചര്യമുണ്ട്. ഈ അവസ്ഥ മുതലാക്കിയാണ് കരിഞ്ചന്തയില്‍ ടിക്കറ്റു വില്‍ക്കാനുള്ള ശ്രമം വില്‍പ്പന കേന്ദ്രത്തിന്റെ പുറത്തുവച്ച് നടക്കുന്നത്. നേരത്തേ തന്നെ ലോകകപ്പ് മല്‍സരങ്ങളുടെ 97 ശതമാനം ടിക്കറ്റുകളും വിറ്റുപോയതായി സംഘാടകര്‍ അറിയിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top