മന്ത്രിയുടെയും എംഎല്‍എയുടെയും കാര്‍മികത്വത്തില്‍ പ്രസീതയുടെ വിവാഹം നടന്നു

എടപ്പാള്‍ : ഒരു നാടിന്റെ സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങി, ജനപ്രതിനിധികളെ സാക്ഷിയാക്കി പ്രസീത വിവാഹിതയായി. വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള തവനൂര്‍ മഹിളആ മന്ദിരത്തിലെ അന്തേവാസി കെഎ പ്രസീതയും തിരൂര്‍ പുറത്തൂര്‍ മാട്ടുമ്മല്‍ വീട്ടില്‍ മഹേഷുമാണ് ഞായറാഴ്ച വിവാഹിതരായത്.
മന്ത്രി വി. അബ്ദുറഹിമാന്‍, തവനൂര്‍ എംഎല്‍എ കെടി ജലീല്‍, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് പ്രസീതയെ മഹേഷിനോട് കൈചേര്‍ത്തു.

കാക്കഞ്ചേരി സ്വദേശിയായ പ്രസീത അമ്മക്ക് മാനസിക വെല്ലുവിളി നേരിട്ടതിനെ തുടര്‍ന്ന് കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലായി. പിന്നീട് ആഫ്റ്റര്‍ കെയര്‍ ഹോമിലും. ഒരു മാസം മുമ്പാണ് പ്രസീത തവനൂര്‍ മഹിളാമന്ദരിത്തിലെത്തുന്നത്. ഇവിടെ നിന്ന് ഡാറ്റ എന്‍ട്രി കോഴ്‌സിന് പഠിക്കുമ്പോളാണ് ഒപ്പം പഠിക്കുന്ന കുട്ടിയുടെ സഹോദരനില്‍ നിന്നും വിവാഹാലോചന വന്നത്.

ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വനിതാശിശു വികസന വകുപ്പും മഹിളാ മന്ദിരം മാനേജിങ് കമ്മിറ്റിയും ചേര്‍ന്നാണ് വിവാഹം നടത്തിയത്. വിവാഹസദ്യയുടെ ചെലവ് മന്ത്രി വി അബ്ദുറഹ്മാന്‍ വഹിച്ചു. കെ ടി ജലീല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ അഞ്ചുപവന്‍ ആഭരണങ്ങള്‍ക്കുള്ള സ്‌പോണ്‍സര്‍മാരെ കണ്ടെത്തി. കല്യാണത്തോടനുബന്ധിച്ച് തലേദിവസം നടന്ന മെഹന്തി ചടങ്ങിന് പൊലീസുകാരുടെ ഗാനമേളയുമുണ്ടായിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, വനിതാശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ എ എ ഷറഫുദ്ദീന്‍, സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസര്‍ കൃഷ്ണനുണ്ണി, മഹിളാ മന്ദിരം സൂപ്രണ്ട് എന്‍ ടി സൈനബ, തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി പി നസീറ എന്നിവരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top