മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ലോക്ക് ഡൗണ്‍ അനിവാര്യമല്ലെന്ന് നവാബ് മാലിക്‌

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ ലോക്ക് ഡൗൺ വിഷയത്തിൽ പ്രതികരിച്ച് സംസ്ഥാന മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചുവരുന്നുണ്ടെങ്കിലും നിലവിൽ ലോക്ക് ഡൗൺ അനിവാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഞങ്ങൾക്ക് ലോക്ക് ഡൗൺ താങ്ങാനാവില്ല, മറ്റ് ഓപ്ഷനുകൾ പരിഗണിക്കാൻ ഞങ്ങൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വർധിച്ച് വരുന്ന കേസുകൾ കാരണം ലോക്ക് ഡൗണിനായി തയ്യാറെടുക്കാൻ അദ്ദേഹം ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ടെങ്കിലും ലോക്ക് ഡൗൺ അനിവാര്യമാണെന്ന് ഇതിനർത്ഥമില്ല. ആളുകൾ നിയമങ്ങൾ പാലിക്കുകയാണെങ്കിൽ, അത് ഒഴിവാക്കാനാകും. നവാബ് മാലിക് പറഞ്ഞു.

നേരത്തെ രാത്രി കര്‍ഫ്യൂ നിലവിൽ വന്നതിന് പിന്നാലെയാണ് ലോക്ക് ഡൗൺഅടക്കമുള്ള നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന സൂചന മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നൽകിയത്. ജനങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി പാലിക്കാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്‌തിരുന്നു ഈ സഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം സംസ്ഥാനത്ത് ഇന്ന് 31,643 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 102 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,854 പേർക്കാണ് രോഗമുക്തി ലഭിച്ചത്. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27,45,518 ആയി ഉയർന്നു.

മഹാരാഷ്ട്രയിൽ നിലവിൽ 3,36,584 ആക്ടീവ് കൊവിഡ് കേസുകളാണ് ഉള്ളത്. ഇതുവരെ 23,53,307 പേർക്ക് രോഗമുക്തി ലഭിച്ചപ്പോൾ മഹാമാരിമൂലം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 54,283 ആയി ഉയരുകയും ചെയ്തു.

Share news
error: Content is protected !!
Scroll to Top