ഐതിഹ്യമാലയിലെ വിഷാരിക്കാവ് കഥ ശില്‍പ്പമായി

കൊയിലാണ്ടി: കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ വിഷാരിക്കാവ് കഥകള്‍ ശില്‍പ്പങ്ങളിലേക്കാവാഹിച്ച് ശില്‍പ്പി ദീപേഷ് കൊല്ലവും കൂട്ടുകാരും. വളരെക്കുറഞ്ഞ ദിവസങ്ങള്‍ രാവുംപകലും പണിചെയ്താണ് കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ കിഴക്കെനടയിലുള്ള ആല്‍ത്തറക്കുചുറ്റും മനോഹരശില്‍പ്പങ്ങള്‍ പണിതീര്‍ത്തത്. ബാലന്‍ അമ്പാടിയാണ് ശില്‍പ്പനിര്‍മാണച്ചുമതല വഹിച്ചത്.

കാര്‍ത്തികനാളില്‍ ദീപങ്ങളുടെയും കരിമരുന്നുപ്രയോഗങ്ങളുടെയും വര്‍ണക്കാഴ്ചയില്‍ ക്ഷേത്രത്തിന്റെ കിഴക്കെനടയില്‍ നിലവിളക്കുകൊളുത്തി ബാലന്‍ അമ്പാടി ശില്‍പ്പങ്ങള്‍ ക്ഷേത്രത്തിന് സമര്‍പ്പിച്ചു. ഇളയിടത്ത് വേണുഗോപാല്‍ അധ്യക്ഷനായി.

ഐതിഹ്യമാലയില്‍ എഴുതപ്പെട്ട പോര്‍ക്കലിയില്‍ വൈശ്യന്റെ കൊടും തപസ്സ്, ഭഗവതീദര്‍ശനവും അരുളപ്പാടും, തെക്കന്‍കൊല്ലത്തെ ക്ഷേത്രനിര്‍മിതിയും തിരുനാന്ദക പ്രതിഷ്ഠയും, വൈശ്യപ്രമാണിമാര്‍ക്കെതിരെ നാടുവിടാനുള്ള രാജവിളംബരം, പലായനത്തിനുള്ള വൈശ്യരുടെ തയ്യാറെടുപ്പ്, മഹായാനത്തിനൊരുങ്ങുന്ന പത്തേമാരികള്‍, ആജന്മശത്രുക്കളായ മൃഗങ്ങള്‍ ഒന്നിച്ചുമേയുന്ന പന്തലായനി കൊല്ലത്തെ സ്‌നേഹക്കാഴ്ച, ആയനിവൃക്ഷം, ക്ഷേത്ര നിര്‍മിതിക്കും താമസത്തിനും സ്ഥലം ലഭിക്കാന്‍ കോമത്തുവാഴുന്നവരുമായുള്ള കൂടിക്കാഴ്ച, സ്വര്‍ണ നെറ്റിപ്പട്ടത്തിന്റെ പൊരുള്‍ എന്നിവയെല്ലാം ഈ ശില്‍പ്പക്കാഴ്ചയിലൂടെ ആസ്വദിക്കാം. കൂടാതെ പരമശിവന്‍, ഗണപതി, ഭദ്രകാളി, ലക്ഷീദേവി, സരസ്വതി എന്നീ ദേവതകളുടെയും ശില്‍പ്പങ്ങള്‍ ഇതിലുണ്ട്.

കൊല്ലംചിറയില്‍ കാണികളെ ആകര്‍ഷിക്കുന്ന മത്സ്യകന്യകയും ദീപേഷും കൂട്ടുകാരും രുപകല്‍പ്പനചെയ്തതാണ്. കലാകാരന്മാരെ വേദിയില്‍ ആദരിച്ചു.

 

Share news
error: Content is protected !!
Scroll to Top