നടി അയച്ച വാട്ട്‌സ് അപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു ഹൈക്കോടതിക്ക് കൈമാറി

ബലാത്സംഗ പരാതിയില്‍ നടി അയച്ച വാട്ട്‌സ് അപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു ഹൈക്കോടതിക്ക് കൈമാറി. താന്‍ നിര്‍മിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നല്‍കിയെന്ന് മനസ്സിലായതോടെയാണ് യുവനടി തനിക്കെതിരേ ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്ന് കാണിച്ച് നടനും സംവിധായകനുമായ വിജയ് ബാബു ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി. 2018 മുതല്‍ പരാതിക്കാരിയെ അറിയാം. സിനിമയില്‍ അവസരത്തിനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നു. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്. തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്‌ളിനിക്കില്‍ നടി ഏപ്രില്‍ 12 എത്തിയിരുന്നു. ഇവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സി.സി. ടി.വി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതിക്കു ശേഷമാണ് ഇത്. ഏപ്രില്‍ 14 നു നടി മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റില്‍ വന്നിരുന്നു. പുതിയ ചിത്രത്തിലെ നായികയോട് നടി ഇവിടെ വെച്ച് ദേഷ്യപെട്ടുവെന്നും വിജയ് ബാബു പറഞ്ഞു.

അതേ സമയം ഇരുപത്തിനാലിനകം തിരികെയെത്തണമെന്ന കൊച്ചി സിറ്റി പൊലീസിന്റെ അന്ത്യശാസനം അവഗണിച്ച വിജയ് ബാബുവിനെതിരെ ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ നടപടി തുടരുകയാണ്. 24നകം കൊച്ചി സിറ്റി പോലീസിനു മുന്നില്‍ ഹാജരാകണമെന്നായിരുന്നു നല്‍കിയിരുന്ന നിര്‍ദേശം. അത് വിജയ് ബാബു ലംഘിച്ചതിനാലാണ് റെഡ് കോര്‍ണര്‍ നടപടികളിലേക്ക് കടന്നതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കി. നടപടികളുടെ ഭാഗമായി സിറ്റി പോലീസ് സി.ബി.ഐ. വഴി ഇന്റര്‍പോളുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ദുബായ് സര്‍ക്കാര്‍ നല്‍കുന്ന ഗോള്‍ഡന്‍ വിസയ്ക്കു വേണ്ടി പേപ്പറുകള്‍ ശരിയാക്കനാണ് ഏപ്രില്‍ 24 നു താന്‍ ദുബായിലെത്തിയത് എന്നും വിജയ് ബാബു പറയുന്നു

അതിനിടെ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിദേശത്ത് ഒളിവില്‍ക്കഴിയുന്ന നടന്‍ വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരികെയെത്താനുളള യാത്രാ രേഖകള്‍ സമര്‍പ്പിച്ചാലേ ഹര്‍ജി പരിഗണിക്കൂ എന്ന് സിംഗിള്‍ ബെഞ്ച് ഇന്നലെ നിലപാടെടുത്തിരുന്നു. ദുബായില്‍നിന്ന് 30ന് കൊച്ചിയില്‍ എത്തുമെന്ന് വ്യക്തമാക്കുന്ന വിമാന ടിക്കറ്റിന്റെ പകര്‍പ്പും വിജയ് ബാബു ഹാജരാക്കി. ഈ പശ്ചാത്തലത്തിലാണ് ഹര്‍ജി പരിഗണിക്കുന്നത്.

Share news
error: Content is protected !!
Scroll to Top