അര്‍ച്ചന കവിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് പോലീസ്; പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണം

നടി അര്‍ച്ചന കവിയുടെ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കി പൊലീസ് ഉദ്യോസ്ഥര്‍. സ്വാഭാവിക നടപടിക്രമങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. വിവരങ്ങള്‍ തേടിയത് രാത്രി പട്രോളിംഗിന്റെ ഭാഗമായാണ്. ഒരു തരത്തിലും മോശമായി പെരുമാറിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി.
അതേസമയം, പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. മട്ടാഞ്ചേരി എസിപിക്കാണ് അന്വേഷണച്ചുമതല. സംഭവത്തില്‍ നടി പരാതി നല്‍കിയിട്ടില്ലെങ്കിലും പോലീസ് ഗൗരവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.

പൊലീസ് മോശമായാണ് പെരുമാറിയെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്ന് പരാമര്‍ശിച്ച് അര്‍ച്ചന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഓട്ടോയില്‍ സ്ത്രീകള്‍ മാത്രമുള്ള രാത്രിയാത്രയ്ക്കിടെ കൊച്ചിയില്‍ പൊലീസില്‍നിന്ന് ഉണ്ടായ ദുരനുഭവം കഴിഞ്ഞദിവസം അര്‍ച്ചന കവി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.

സുഹൃത്തിനും കുടുംബത്തിനുമൊപ്പം രാത്രി യാത്ര ചെയ്യവേയാണ് മോശം അനുഭവം നേരിട്ടതെന്ന് താരം പറയുന്നു. സ്ത്രീകള്‍ മാത്രമായി ഓട്ടോയില്‍ യാത്ര ചെയ്ത തങ്ങളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു എന്ന് അര്‍ച്ചന വ്യക്തമാക്കി. വീട്ടില്‍ പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍ എന്തിനാണ് വീട്ടില്‍ പോകുന്നതെന്ന് പൊലീസ് ചോദിച്ചുവെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തോടെയാണ് അര്‍ച്ചന കുറിപ്പ് പങ്കുവച്ചത്. കേരള പൊലീസ്, ഫോര്‍ട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളും അര്‍ച്ചന പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

അര്‍ച്ചന കവിയുടെ കുറിപ്പ്

ജെസ്നയും ഞാനും അവളുടെ കുടുംബത്തിനൊപ്പം മിലാനോയില്‍ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ തടഞ്ഞ് ചോദ്യം ചെയ്തു. ആ ഓട്ടോയില്‍ ഞങ്ങള്‍ സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ വളരെ മോശമായാണ് പെരുമാറിയത്. ഞങ്ങള്‍ക്ക് സുരക്ഷിതമായി തോന്നിയില്ല. ഞങ്ങള്‍ വീട്ടില്‍ പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ എന്തിനാണ് വീട്ടില്‍ പോകുന്നത് എന്നാണ് ചോദിച്ചത്. ചോദ്യം ചെയ്യുന്നതില്‍ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാല്‍ അതിന് ഒരു രീതിയുണ്ട്. ഇത് അങ്ങേയറ്റം ശല്യപ്പെടുത്തുന്നതായിരുന്നു. അര്‍ച്ചന കവിയുടെ കുറിപ്പ്.

 

Share news
error: Content is protected !!
Scroll to Top