‘ബഷീര്‍ വിട പറഞ്ഞിട്ട് ഇരുപത്തിയഞ്ച് വര്‍ഷം” എഴുത്തിന്റെ സുല്‍ത്താന്റെ ഇഷ്ടഗാനങ്ങള്‍ പെയ്തിറങ്ങി

ഫറോക്ക്: എഴുത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇഷ്ടഗാനങ്ങള്‍ പെയ്തിറങ്ങി. ചാലിയം ഗവ: ഫിഷറീസ് എല്‍.പി സ്‌കൂളിലാണ് ബഷീറിന് ഇഷ്ടപ്പെട്ട ഗാനങ്ങളും ബഷീര്‍ എഴുതിയ ബാല്യകാല സഖി ഉള്‍പ്പെടെയുള്ള സിനിമകളിലെ ഗാനങ്ങളും ആലപിച്ചാണ് ബഷീറിന്റെ സ്മരണകള്‍ ഉണര്‍ത്തിയത്.

സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥിയും നിരവധി ആല്‍ബങ്ങളില്‍ പാടുകയും അഭിനയിക്കുകയും ചെയ്ത അജ്മല്‍ ചാലിയമാണ് ബഷീറിന്റെ ഇഷ്ടഗാനവുമായ് വേദിയിലെത്തിയത്.

എം.എന്‍ കാരശ്ശേരി എഴുതിയ ബഷീര്‍ മാലയും അജ്മല്‍ പാടി.ബഷീറിനെക്കുറിച്ച് ആല്‍ബം തയ്യാറാക്കുന്ന ഒരുക്കത്തിലാണ് അജ്മല്‍. സ്‌കൂളില്‍ മൂന്നാംക്ലാസില്‍ പഠിക്കുന്ന കാലത്താണ് പാഠപുസ്തകത്തിലൂടെ ബഷീറിനെക്കുറിച്ച് അറിഞ്ഞതെന്നും അജ്മല്‍ പറഞ്ഞു.കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തഗം എന്‍.കെ ബിച്ചിക്കോയ ഉദ്ഘാടനം ചെയ്തു.പ്രധാനദ്ധ്യാപകന്‍ ടി. അശോക് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ഉമ്പിച്ചി ഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ വി. സൈതലവി ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി എ.അബ്ദുള്‍ റഹീം ബഷീര്‍ കൃതികളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി.

അംഗനവാടി വര്‍ക്കര്‍ എ.കെ സിന്ധു ബഷീര്‍ ലൈബ്രറിയിലേക്കുള്ള പുസ്തക സമര്‍പ്പണം നടത്തി. അധ്യാപകരായ ടി.എന്‍. ഷാരോണ്‍, എന്‍. സുനില, എം.അര്‍ഷ, വി.ഡാലിയ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top