കോവിഡാനന്തര ഫംഗസ് ബാധ അവഗണിക്കരുതെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡ് രോഗികളിലും അസുഖം ഭേദമായവരിലും കാണുന്ന മ്യൂക്കോമൈകോസിസ് (ബ്ലാക്ക് ഫംഗസ്) എന്ന പൂപ്പല്‍ബാധയ്‌ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രാലയം.

അന്തരീക്ഷത്തില്‍ സാധാരണയായുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസാണ് രോഗമുണ്ടാക്കുന്നത്. കോവിഡില്‍ നിന്ന് സുഖം പ്രാപിക്കുന്ന പ്രമേഹരോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരില്‍ ഫംഗസ് എളുപ്പം പ്രവേശിക്കും. മഹാരാഷ്ട്രയില്‍ 2000 പേരില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ പത്തുപേര്‍ മരിച്ചു. ചിലര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. ഡല്‍ഹിയിലും ഒട്ടേറെപേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രമേഹം നിയന്ത്രണവിധേയമാകാത്ത രോഗികള്‍, സ്റ്റിറോയ്ഡ് ഉപയോഗംമൂലം പ്രതിരോധശേഷ് കുറഞ്ഞവര്‍, ദീര്‍ഘകാലം ഐ.സി.യു.വി.ലും ആശുപത്രിയിലും കഴിഞ്ഞവര്‍, മറ്റു രോഗങ്ങളുള്ളവര്‍, ഗുരുതര പൂപ്പല്‍ബാധയ്ക്കും മറ്റും ചികിത്സയെടുക്കുന്നവര്‍ എന്നിവര്‍ക്ക് ബ്ലാക്ക് ഫംഗസ് പിടികൂടാന്‍ സാധ്യത കൂടുതലാണ്. എല്ലാ കോവിഡ് രോഗികള്‍ക്കും പൂപ്പല്‍ ബാധ ഉണ്ടാകില്ലെങ്കിലും ജാഗ്രത ആവശ്യമാണെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.

നെറ്റി, കവിള്‍, മൂക്ക്, കണ്ണുകള്‍, പല്ല് എന്നിവടങ്ങളില്‍ ചര്‍മരോഗംപോലെയാണ് പൂപ്േപല്‍ബാധ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീടത് കണ്ണുകളിലേക്കും തലച്ചോറ്, ശ്വാസകോോശം എന്നിവടങ്ങളിലേക്കും പടരും. മൂക്കിന് ചുറ്റും നിറവ്യത്യാസം സംഭവിക്കുകയോ കാഴ്ച മങ്ങുകയോ ചെയ്യും. നെഞ്ചുവേദന, ശ്വാസതടസ്സം, ചുമച്ച് ചോരതുപ്പല്‍ എന്നിവയും ലക്ഷണമാണ്.

ബ്ലാക്ക് ഫംഗസ് ഇതുവരം രോഗവ്യാപനമായി മാറിയിട്ടില്ലെന്നും സ്ഥിതിഗതികള്‍ കേന്ദ്രം നിരീക്ഷിക്കുകയാണെന്നും നീതി ആയോഗ് അംഗം ഡോ.വി.കെ. പോള്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top