
കീവ്: സ്വയരക്ഷയ്ക്ക് ആയുധം കയ്യിലെടുക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് യുക്രൈന്‍. റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കെ കീവില്‍ സൈന്യം പൊതുജനങ്ങള്‍ക്ക് ആയുധം വിതരണം ചെയ്ത് തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തിനായി തെരുവില്‍ പോരാടാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും യുക്രൈന്‍ സര്‍ക്കാര്‍ ആയുധം നല്‍കുമെന്നും വൊളോദിമിര്‍ സെലെന്‍സ്‌കി ട്വിറ്ററിലൂടെ വ്യക്തമാക്കി.
മറ്റ് നാറ്റോ രാജ്യങ്ങളില്‍ നിന്നോ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ സൈനികസഹായം കിട്ടില്ല എന്നുറപ്പായതോടെ ഒറ്റയ്ക്ക് പോരാടാനാണ് സൈന്യത്തിന്റെയും പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയുടെയും തീരുമാനം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനികശക്തിയായ റഷ്യയോട് ഏറ്റുമുട്ടാന്‍ യുക്രൈനെന്ന കുഞ്ഞുരാജ്യത്തിനാവില്ല. അതിനാല്‍ത്തന്നെ റഷ്യന്‍ സൈന്യത്തിനെതിരെ പൊതുജനങ്ങളെ അണിനിരത്താനാണ് തീരുമാനം.
പതിനെട്ടിനും അറുപതിനുമിടയില്‍ പ്രായമുള്ള പുരുഷന്‍മാര്‍ രാജ്യം വിടരുതെന്നും യുക്രൈന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. യുദ്ധം രൂക്ഷമായ യുക്രൈന്‍ നഗരങ്ങളില്‍ നിന്ന് കൂട്ട പലായനം നടക്കുകയാണ്.
എല്ലാ പൗരന്‍മാരോടും സമാധാനത്തോടെ, സുരക്ഷിതസ്ഥാനങ്ങളില്‍ തുടരണമെന്നും സെലെന്‍സ്‌കി ആവശ്യപ്പെട്ടു. പുടിന്റെ യുദ്ധക്കൊതി അവസാനിപ്പിക്കാന്‍ റഷ്യക്കാര്‍ ഒന്നടങ്കം ശബ്ദമുയര്‍ത്തണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെടുന്നു.
”നിങ്ങളുടെ വീടുകളെയും നഗരങ്ങളെയും സംരക്ഷിക്കാന്‍ തയ്യാറാകുക. യുക്രൈന്‍ സ്വന്തം സ്വാതന്ത്ര്യം ആര്‍ക്കുമുന്നിലും അടിയറ വയ്ക്കില്ല. റഷ്യന്‍ ഫെഡറേഷന്‍ നമ്മളെ ആക്രമിച്ചത് രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജര്‍മ്മനി ആക്രമണങ്ങള്‍ അഴിച്ചുവിട്ടത് പോലെയാണ്”, സെലെന്‍സ്‌കി പറഞ്ഞു.
ലോകമേ, ഇടപെടൂ, എന്നാണ് ലോകരാജ്യങ്ങളോട്, വിശേഷിച്ച് യൂറോപ്യന്‍ രാജ്യങ്ങളോട് അടിയന്തരസഹായം തേടി യുക്രൈന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടത്.




