
യുക്രെയ്നിലെ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. യുക്രെയ്നിന്റെ അയല്‍രാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലൊവാക്യ, റുമാനിയ എന്നിവിടങ്ങളില്‍ റോഡ് മാര്‍ഗമെത്തിച്ചശേഷം വിമാനമാര്‍ഗം ഇന്ത്യയിലേക്കു കൊണ്ടുവരാനാണ് തീരുമാനം. റജിസ്‌ട്രേഷന്‍ തുടങ്ങി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് യുക്രെയ്‌നില്‍ കുടുങ്ങിയത്.
ഉക്രൈനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത തലയോഗത്തില്‍ വ്യക്തമാക്കി. ഇന്ത്യന്‍ പൗരന്മാരെ കരമാര്‍ഗം നാട്ടിലെത്തിക്കാന്‍ സുരക്ഷിതമായ റൂട്ട് മാപ് തയ്യാറാക്കിയിട്ടുണ്ടെന്ന് വിദേശ കാര്യസെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ സൃഗ്ലാ അറിയിച്ചു
ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും മോദി പുടിനെ ധരിപ്പിച്ചു. അതെ സമയം റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്നു. ആഭ്യന്തരമന്ത്രി അമിത്ഷാ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ,വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളുടെയും ഇന്ത്യന്‍ പൗരന്‍മാരുടെയും സുരക്ഷയാണ് രാജ്യത്തിന്റെ പ്രഥമപരിഗണനയെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു. അതെ സമയം ഇന്ത്യന്‍ പൗരന്മാര്‍ക്ക് നാട്ടിലേക്കെത്താനുള്ള കര മാര്‍ഗ റൂട്ട് മാപ് തയ്യാറായെന്നും. യുക്രൈനിലെ ഇന്‍ഡ്യന്‍ എംബസി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും 4000 ഇന്ത്യാക്കാരെ ഇതുവരെ ഒഴിപ്പിച്ചുവെന്നും വിദേശ കാര്യസെക്രട്ടറി ഹര്‍ഷ് വര്‍ത്ഥന്‍ സൃഗ്ലാ ഉന്നത തലയോഗത്തില്‍ വ്യക്തമാക്കി
ദില്ലിയില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമില്‍ 980 ഫോണ്‍കോളുകളും 850 ഇമെയിലുകളും വന്നുവെന്ന് ഹര്‍ഷ് വര്‍ത്ഥന്‍ സൃഗ്ലാ കൂട്ടി ചേര്‍ത്തു. 18000 ഇന്ത്യക്കാര്‍ യുക്രൈനില്‍ ഉണ്ടെന്നാണ് വിദേശകാര്യമന്ത്രാലത്തിന്റെ കണക്ക്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ആളുകളോട് സുരക്ഷിത സ്ഥാനത്ത് തുടരാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.




