കോടികള്‍ വിലവരുന്ന ഇരുതലമൂരിയുമായി പരപ്പനങ്ങാടി സ്വദേശി പിടിയില്‍

പാലക്കാട്: പത്ത് കോടിരൂപ വില പറഞ്ഞുറപ്പിച്ച് വിദേശത്തേക്ക് കടത്താന്‍ കൊണ്ടുവന്ന ഇരുതലമൂരി വിഭാഗത്തില്‍പ്പെടുന്ന പാമ്പുമായി പരപ്പനങ്ങാടി സ്വദേശി പിടിയില്‍. പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി എച്ച്.ഹബീബ്(35)യൊണ് ആന്ധ്രാപ്രദേശില്‍ നിന്നും കേരളത്തിലേക്ക് ഇരുതല മൂരിയെ കടത്തുന്നതിനിടെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

4.250 കിലോ ഗ്രാം തൂക്കവും 25 സെന്റീമീറ്റര്‍ വണ്ണവും ഒന്നേകാല്‍ മീറ്ററോളം നീളവുമുള്ള ഇരുതലമൂരി പാമ്പിനെയാണ് കണ്ടെത്തിയത്. വിദേശ മലയാളിക്ക് വേണ്ടി പത്ത് കോടി രൂപ വിലയുറപ്പിച്ച ഇതിനെ മലപ്പുറത്തെത്തിച്ച ശേഷം വിദേശത്തേക്ക് കടത്താനായിരുന്നു പരപാടി. ബാഗില്‍ തുണിസഞ്ചിക്ക് ഉള്ളിലായി ഒളിപ്പിച്ചായിരുന്നു പാമ്പിനെ സൂക്ഷിച്ചിരുന്നത്. ട്രെയിനില്‍ പരിശോധന കണ്ട് പിടിക്കപ്പെടുമെന്ന് മനസ്സിലായതോടെ ആര്‍.പി.എഫ്. സംഘത്തെ വെട്ടിച്ച് രക്ഷപെടാന്‍ ശ്രമിച്ച ഹബീബിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ഈ പാമ്പ് ഇന്ത്യയില്‍ ഇതുവരെ പിടിച്ചിട്ടുള്ളവയില്‍ ഏറ്റവും വലുതാണെന്ന് പറയപ്പെടുന്നു. ട്രെയ്ന്‍ മാര്‍ഗ്ഗമുള്ള അനധികൃത വന്യജീവി കടത്തിനെക്കുറിച്ച് ആര്‍.പി.എഫ്. ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചിന് മൂന്നു മാസങ്ങള്‍ മുന്‍പേ വിവരം ലഭിച്ചിരുന്നു. ആഭിചാര ക്രിയകള്‍ക്കും ചര്‍മ്മ സംരക്ഷണത്തിനുമെന്ന പേരിലാണ് ഇരുതല മൂരിയെ മറ്റ് രാജ്യങ്ങളിലേക്ക് കടത്തുന്നത്. പ്രതിയേയും പാമ്പിനെയും വനംവകുപ്പിന് കൈമാറി.

ആര്‍പിഎഫ് ഐ.ജി. ബീരേന്ദ്രകുമാറിന്റെ നിര്‍ദ്ദേശപ്രകാരം പാലക്കാട് ആര്‍.പി.എഫ്. കമാന്‍ഡന്റ് ജെതിന്‍ ബി. രാജിന്റെ നേതൃത്വത്തില്‍ ആര്‍.പി.എഫ്. സി.ഐ. എന്‍. കേശവദാസ്, എസ്‌ഐ ദീപക്. എ.പി., എഎസ്‌ഐ സജി അഗസ്റ്റിന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍. അശോക്, കോണ്‍സ്റ്റബിള്‍ വി. സവിന്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top