HIGHLIGHTS : തിരൂരങ്ങാടി : മലപ്പുറത്തിന്റെ ഭാഷാ ലാളിത്യം മാപ്പിളപ്പാട്ടുകളിലൂടെ മലയാളികള്‍ക്ക് പകര്‍ന്നു നല്‍കിയ എ. വി . മുഹമ്മദിന്റെ സ്മരണയ്ക്ക് 27 വയസ്സ്. എം....
തിരൂരങ്ങാടി : മലപ്പുറത്തിന്റെ ഭാഷാ ലാളിത്യം മാപ്പിളപ്പാട്ടുകളിലൂടെ മലയാളികള്‍ക്ക് പകര്‍ന്നു നല്‍കിയ എ. വി . മുഹമ്മദിന്റെ സ്മരണയ്ക്ക് 27 വയസ്സ്. എം. എസ് ബാബുരാജ്, കെ. ടി മുഹമ്മദ്, കെ. ടി മൊയ്തീന്‍ എന്നിവരുമായുള്ള എ. വി യുടെ കൂട്ട്‌ക്കെട്ടിലൂടെ കേരളം സാക്ഷ്യം വഹിച്ചത് മാപ്പിളപ്പാട്ടുകളുടെ മധുരമായ ഒഴുക്കിനെയാണ്.
1932 ല്‍ ഹാര്‍മോണിസ്റ്റും പാട്ടുകാരനുമായിരുന്ന കുഞ്ഞുമൊയ്തിന്റെയും മമ്മതുമ്മയുടെയും മകനായി തിരൂരങ്ങാടിയില്‍ ജനനം. എട്ടാം ക്ലാസ്സ് വരെ പഠിച്ച എ വി ഹോട്ടല്‍ കച്ചവടം ചെയ്തിരുന്നു. എം. എസ് ബാബുരാജ് നെ കണ്ടുമുട്ടിയതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. ബാബുരാജ് സംഗീതം നല്‍കിയ അറുപതില്‍ അധികം പാട്ടുകള്‍ എ വി പാടിയിരുന്നു. ഗ്രാമഫോണ്‍ റിക്കാര്‍ഡുകളിലും കേസറ്റുകളിലുമായി ഒട്ടേറെ ഗാനങ്ങള്‍ പാടിയ എ വി കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി ആയിരകണക്കിന് വേദികളില്‍ സംഗീതത്താല്‍ മായാലോകം തീര്‍ത്തു.
1984 ല്‍ സംഗീതനാടക അക്കാദമി അവാര്‍ഡ്, 1971 ല്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് മിനിസ്ട്രി അവാര്‍ഡ്, പി. എസ്. എം. ഒ കോളേജ് തിരൂരങ്ങാടി സര്‍ഗപ്രതിഭാ പുരസ്‌കാരം എന്നിവ അദ്ദേഹം സ്വന്തമാക്കി. 1972 ല്‍ അഴിമുഖം എന്ന ചിത്രത്തില്‍ പാടാന്‍ അവസരം ലഭിച്ചു എന്നാല്‍ ഉമ്മയുടെ മരണത്താല്‍ പിന്മാറുകയാണ് ഉണ്ടായത്.
പരന്‍ വിധി ചുമ്മാ വിട്ട്….’, ‘മനുഷ്യാ നീ മറന്നിടുന്നോ….’, ‘ഇലാഹായ പുരാനോട്….’, ‘പകലല്‍ നിശാനിങ്ങലം….’, ‘ തകര്‍ത്താളീടണം നിന്‍ പാപമള്ളാ…’ , ‘ബിസ്മിയും ഹംദും സ്വലാത്തും….’ , അഴകില്‍ മികച്ചു നില്‍ക്കും….’ ‘ആക ലോക മുത്തൊളി….’ തുടങ്ങിയ ഗാനങ്ങള്‍ എ വി യുടെ ശബ്ദമാധുര്യത്താല്‍ വിസ്മയങ്ങള്‍ തീര്‍ത്തു.
26 വര്‍ഷം മുമ്പ് ഒരു ബലിപെരുന്നാള്‍ ദിനത്തിലായിരുന്നു അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്.